ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

പൊതുവെ വിശ്വാസികളിൽ നിലനിൽക്കുന്ന ഒരു രീതിയുണ്ടല്ലോ - അഞ്ച് സമയങ്ങളിലുള്ള നിസ്കാരം, റമളാൻ മാസത്തെ നോമ്പ്, സകാത് , ഹജ്ജ് തുടങ്ങിയ പരക്കെ ചെയ്തു പോരുന്ന ഇസ്‌ലാമിക കർമ്മങ്ങൾ, കച്ചവടം, കൃഷി, നികാഹ് പോലുള്ളവയിലെ ഇസ്‌ലാമിക നിയമങ്ങൾ. നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങൾ... ഇവയൊക്കെ സമൂഹത്തിന് പകർന്ന് കൊടുക്കലാണ് ഉലമാഇന്റെ ധർമ്മം. ലോകത്ത് എല്ലായിടത്തും വിശ്വാസികൾ സാർവത്രികമായി നിർവ്വഹിച്ചു പോരുന്ന ഈ രീതിയെ നിലനിർത്തുക എന്ന ഉന്നതമായ കർത്തവ്യമാണ് ഇതു വഴി പണ്ഡിതർ നിറവേറ്റുന്നത്. 'ളാഹിർ ശരീഅത്' എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

മേൽപറഞ്ഞ പ്രവൃത്തികളിലെല്ലാം ഇഖ്ലാസ്വ് - ആത്മാർത്ഥത നിർബന്ധമായും ഉണ്ടാക്കിയെടുക്കണം. ചെയ്യുന്നതെല്ലാം പടച്ച റബ്ബിന് വേണ്ടിയാണെന്ന ചിന്തയോടെ ആയിരിക്കുക, ചൊല്ലുന്ന ദിക്റുകളുടെയും മറ്റും അർത്ഥം അറിഞ്ഞും ഉൾക്കൊണ്ടും ചെയ്യാൻ ശ്രമിക്കുക. അങ്ങനെയാവുമ്പോൾ ആത്മാർത്ഥത ഉണ്ടായത്തീരും. ഇനി, നിയമമനുസരിച്ചുള്ള വെറും ചെയ്തികൾ മാത്രമായാലും, അല്ലാഹു പറഞ്ഞത് അനുസരിക്കുന്നു, അവന് വഴിപ്പെടുന്നു - എന്ന നിലയിൽ അവക്കെല്ലാം ഒരു ചെറിയ ഇഖ്ലാസ്വ് ഇല്ലാതിരിക്കില്ല.

ഇവക്കെല്ലാം പുറമെ - അഥവാ, നിസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് - കിബ്റ്, രിയാഅ് പോലോത്ത ഹൃദയത്തിനകത്തെ ദുർഗുണങ്ങൾ എല്ലാം ഒഴിവാക്കി മുഴു ചിന്തയും പടച്ച റബ്ബിലേക്ക് തിരിക്കുന്ന രീതിയുണ്ട്. മഹാന്മാരായ മശാഇഖുമാരുടെ കൂടെ ചേർന്ന് അവരുടെ ത്വരീഖതിലൂടെ നീങ്ങിയാലാണ് ഈ അവസ്ഥയുണ്ടാവുക. ഇതും ആവശ്യമാണ്. ആദ്യത്തേത് - ശരീഅത് അനുസരിച്ചുള്ള ജീവിതം - അത്യാവശ്യവും. 

ഏതെങ്കിലും ത്വരീഖത്തിൽ അണി ചേർന്ന്, ലോകത്തെ വിശ്വാസികളുടെ പൊതുവെയുള്ള ശരീഅത് പ്രകാരം ജീവിക്കുക എന്ന വഴക്കത്തെയോ അത് നിലനിർത്താൻ വേണ്ടി ശ്രമിക്കുന്ന പണ്ഡിതരെയോ ചെറുതായി കാണുന്ന സ്വഭാവം ഒരിക്കലും ശരിയല്ല. ത്വരീഖതുകളുടെയെല്ലാം നേതാക്കന്മാരായ മശാഇഖുമാർ ഈ രീതിയെ ശക്തിയുക്തം എതിർത്തിട്ടുണ്ട്.

ശൈഖ് അഹ്‌മദ് രിഫാഈ(റ)യുടെ കിതാബാണ്

البرهان المؤيد.

ഇതിന്റെ തുടക്കം തന്നെ ഇതിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ്:

الحمد لله حمدا يرضاه لذاته، والصلاة والسلام على سيد مخلوقاته، ورضي الله عن الصحابة والآل، وأتباعهم من أهل الشرع والحال. اه‍

ഇവിടെ أهل الحال എന്നാൽ സ്വൂഫിയാക്കളും 

أهل الشرع 

എന്നാൽ ശരീഅതിന്റെ ഉലമാഉമാണ്. അപ്പോൾ സ്വഹാബതിന്റെ പിൻഗാമികളായി സ്വൂഫിയാക്കളെ പരാമർശിക്കും മുമ്പ് ശറഇന്റെ അഹ്‌ല്കാരെ പറഞ്ഞത് അവരെ പ്രത്യേകം പരിഗണിച്ചു തന്നെയാണ്. അത് മുമ്പത്തെ വാക്യത്തിലെ والآل എന്നതിനോട് ഒപ്പിച്ചു കൊണ്ട് والحال എന്ന് അവസാനിപ്പിച്ചതാകാം - എന്ന ന്യായം പറഞ്ഞ് ആദ്യത്തെ ന്യായത്തെ എതിർക്കാനാകില്ല. കാരണം, വാക്കു പ്രയോഗത്തിലെ ന്യായങ്ങളും പൊരുളുകളും ഒന്നിലധികം ഉണ്ടാകാമല്ലോ.

النكات لا تتزاحم

എന്ന് ഹാശിയതുസ്സ്വബ്ബാനിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഉദാഹരണമായി ശറഹുത്തഹ്ദീബിൽ ഇമാം സഅദുദ്ദീൻ തഫ്താസാനി(റ)യുടെ

وهو ملاحظة المعقول، لتحصيل المجهول

എന്ന ഇബാറതിന് 'യസ്ദി'യുടെ വ്യാഖ്യാനം നോക്കിയാൽ മതി. ഇൽമിന്റെ ചർച്ചയാണ് വിഷയമെങ്കിലും ملاحظة المعلوم എന്ന് പറയാതെ ملاحظة المعقول എന്ന് പറഞ്ഞതിന് ഒന്നിലധികം ന്യായങ്ങൾ നിരത്തുന്നുണ്ട്. വാക്കുകളുടെ പ്രാസൊപ്പിക്കലും മറ്റും അതിൽ കാണാം.

ഏതായാലും, ശൈഖ് രിഫാഈ(റ)ക്ക് ശരീഅതിന്റെ ഉലമാഇന്ന് പ്രാധാന്യം നൽകണമെന്ന സൂചന അതിലുണ്ടെന്നതിന് ശേഷമുള്ള ഉപദേശങ്ങളിൽ നിന്ന് വ്യക്തമാണ്. മഹാൻ പറയുന്നു:

عظموا شأن الفقهاء والعلماء، كتعظيمكم شأن الأولياء والعرفاء. فإن الطريق واحد، وهؤلاء وراث ظاهر الشريعة، وحملة أحكامها الذين يعملونها الناس، وبها يصل الواصلون إلى الله، إذ لا فائدة بالسعي والعمل على الطريق المغاير للشرع. اه‍ (البرهان المؤيد - ص: ٧٧)

"..നിങ്ങൾ ളാഹിർ ശരീഅത്തിന്റെ വാഹകരായ പണ്ഡിതന്മാരെ ബഹുമാനിക്കണം. ഔലിയാഇനെയും ആരിഫീങ്ങളെയും ബഹുമാനിക്കും പോലെ തന്നെ ആദരിക്കണം. കാരണം, ശരീഅതിന്റെ വിധിവിലക്കുകൾ ജനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. അതിലൂടെ തന്നെയാണല്ലോ റബ്ബിലേക്ക് ചേരാൻ കഴിയുക. അതൊഴിവാക്കിയിട്ടുള്ള ഒരു ത്വരീഖതിനും പ്രയോജനമില്ല തന്നെ.."

സ്വൂഫിയാക്കളുടെ ചെയ്തികൾ ശറഇന്റെ നിയമങ്ങൾക്ക് എതിരായാൽ, അത് സ്വീകാര്യമല്ല. മഹാൻ പറയുന്നു:

كل الآداب منحصرة في متابعة النبي صلى الله تعالى عليه وسلم قولا وفعلا وحالا وخلقا، زنوا أقواله وأفعاله وأحواله وأخلاقه بميزان الشرع. اه‍ (البرهان المؤيد - ص: ٢٦)

"..എല്ലാ അദബുകളും തിരുനബി(സ്വ) തങ്ങളെ വാക്കിലും പ്രവൃത്തിയിലും ഹാലിലും സ്വഭാവത്തിലും അനുദാവനം ചെയ്യുന്നതിൽ മാത്രമാണ്. അത്കൊണ്ട് സ്വൂഫികളുടെ വാക്കും പ്രവൃത്തിയും എല്ലാം ശറഇന്റെ അളവുകോൽ വെച്ച് പരിശോധിക്കേണ്ടതാണ്..."

ഇനി, ശരീഅതിന്റെ നിയമങ്ങൾക്കെതിരായി ചെയ്യുന്നത് കണ്ടാൽ ഉലമാഇന് അതിനെ എതിർക്കൽ ബാധ്യതയുമാണ്. ഇക്കാര്യം ഇമാം ശഅ്റാനീ(റ) പറയുന്നുണ്ട്:

وقال في الفتوحات: اعلم أن ميزان الشرع الموضوعة في الأرض هي ما بأيدي العلماء من الشريعة، فمهما خرج ولي من ميزان الشرع المذكورة مع وجود عقل التكليف وجب الإنكار عليه. فإن غلب عليه حاله سلمنا له حاله. اه‍

(اليواقيت والجواهير للإمام الشعراني - ص: ٥٤)

"..ശറഇന്റെ അളവുകോൽ, ശരീഅതിന്റെ ഉലമാക്കൾ നിലനിർത്തിപ്പോരുന്ന കാര്യങ്ങൾ തന്നെയാണ്. അവ അനുസരിക്കാനുള്ള ബുദ്ധിയുണ്ടായിരിക്കെ, ശറഇന്റെ നിയമങ്ങൾക്കെതിര് കാണിച്ചാൽ അതിനെ തടയണം. അല്ലാഹുവിൽ ലയിച്ച് സാമാന്യ ബുദ്ധി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പിന്നെ അയാളുടെ വഴിക്ക് വിടണം.."

ഔലിയാക്കളിൽ ആർക്കാണ് കൂടുതൽ മഹത്വം - എന്ന് സ്ഥാപിക്കുന്നതും അതിന് സമയം കളയുന്നതും വിഡ്ഢിത്തമാണ്:

حدّوا المراتب، وإياكم والغلو، أنزلوا الناس منازلهم، وأشرف الأنبياء نبينا محمد صلى الله تعالى عليه وسلم، وأشرف الخلق بعده آله وأصحابه، وأشرف الخلق بعدهم التابعون أصحاب خير القرون، هذا على وجه الإجمال، وأما على وجه الإفراد فالنص النص، وإياكم والأخذ بالرأي، فما هلك من هلك إلا بالرأي، هذا الدين لا يحكم فيه بالرأي أبداً. اه‍

(البرهان المؤيد - ص: ٢٤- ٢٥)

".. നിങ്ങൾ മനുഷ്യർക്കിടയിലെ സ്ഥാനങ്ങളെ മനസ്സിലാക്കുക, അക്കാര്യത്തിൽ അതിരുവിടുന്നത് സൂക്ഷിക്കണം. ഓരോരുത്തർക്കും അവരവരുടെ സ്ഥാനങ്ങൾ വെച്ചുപുലർത്തുക. നബിമാരിൽ വെച്ച് ഏറ്റവും ഉത്തമർ നമ്മുടെ നബി മുഹമ്മദ്(സ്വ) തങ്ങളാണ്. ശേഷം തങ്ങളുടെ കുടുംബവും സ്വഹാബികളും. അവർക്ക് ശേഷം ഉത്തമ നൂറ്റാണ്ടിലുള്ളവർ. ഇങ്ങനെയാണ് പൊതുവെ പറയാവുന്ന സ്ഥാനം. ഇനി ഓരോ വ്യക്തികളുടെ സ്ഥാനങ്ങൾ പരിഗണിച്ചാൽ, ശറഇൽ സ്ഥാനം നിർണ്ണയിച്ചു തന്നവരെ അങ്ങനെ തന്നെ മനസ്സിലാക്കാം. (അബൂബക്ർ(റ) വിന്റെ സ്ഥാനം പോലെ ). അല്ലാത്ത മറ്റു സ്ഥാനങ്ങളിൽ വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ അത് പറഞ്ഞ് നടക്കണ്ട. സൂക്ഷിക്കുക, ലോകത്ത് പിഴച്ചവരെല്ലാം അവരുടെ സ്വന്തം അഭിപ്രായ പ്രകടനങ്ങളുടെ ഫലമായിട്ടാണ്.."

കറാമതുകൾ പരമാവധി മറച്ചുവെക്കുകയാണ് വേണ്ടത്:

أي أخي، أخاف عليك من الفرح بالكرامة وإظهارها، الأولياء يستترون من الكرامة كاستتار المرأة من الحيض. اه‍

(البرهان المؤيد - ص: ٣٠)

"..സോദരാ, കറാമത് കൊണ്ട് സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നിന്റെ മേൽ ഞാൻ ഭയപ്പെടുന്നു (അങ്ങനെ ചെയ്യരുത്). ഒരു സ്ത്രീ അവളുടെ മെൻസസ് രക്തം എത്രത്തോളം മറച്ചുപിടിക്കുന്നോ അത്രകണ്ട് ഔലിയാക്കൾ അവരുടെ കറാമതുകൾ മറച്ചുവെക്കും.."

ശൈഖ് ജീലാനീ(റ)യെപ്പോലുള്ളവർ, ശൈഖ് രിഫാഈ(റ) തന്നെയും - കറാമതുകൾ പ്രകടമാക്കിയിട്ടുണ്ട്. അത് എതിരാളികളെ മുട്ടുകുത്തിക്കാനും തന്റെ മുരീദുമാരെ അവരുടെ ത്വരീഖുകളിൽ ഉറപ്പിച്ചു നിർത്താനും വേണ്ടിയാണ്. ശൈഖ് രിഫാഈ(റ)യുടെ കാലത്ത് കൃസ്ത്യാനികൾ ഈസാ(അ) നബിയുടെ അൽഭുതങ്ങൾ എടുത്തു പറയുകയും തിരുനബി(സ്വ) തങ്ങളെക്കാൾ മഹത്വവൽക്കരിക്കുകയും ചെയ്ത് മുസ്‌ലിം സമുദായത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച സന്ദർഭം, അൽഭുതങ്ങൾ വലിയ സംഭവമല്ലെന്നും ആ നബിയുടെ പേരമകനായ ഞാൻ അത്തരം അൽഭുതങ്ങൾ കാണിക്കാമെന്നും തെളിയിച്ചു കൊണ്ടായിരുന്നു അവ പ്രകടിപ്പിച്ചതെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.  അത് ഉയർത്തി കാട്ടി ഇപ്പറഞ്ഞ ഉപദേശത്തെ നിരാകരിക്കണ്ട. റബ്ബിനെ ഓർത്തും സൽകർമ്മങ്ങൾ ചെയ്തും വിശ്വാസവൈകല്യങ്ങളില്ലാതെ തെറ്റുകൾ ചെയ്യാതെയുള്ള ജീവിതത്തിനാണ് ആയിരം തവണ കറാമത് കാണിക്കുന്നതിനേക്കാൾ ഉത്തമമെന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.

الِاسْتِقَامَةَ خَيْرٌ مِنْ أَلْفِ كَرَامَةٍ وَهِيَ الثَّبَاتُ عَلَى الْعَقِيدَةِ الصَّحِيحَةِ. وَالْمُدَاوَمَةُ عَلَى الْعِلْمِ النَّافِعِ وَالْعَمَلِ الصَّالِحِ، وَالْإِخْلَاصُ الْخَالِصُ، وَالْحُضُورُ مَعَ اللَّهِ وَالْغَيْبَةُ عَنْ شُهُودِ مَا سِوَاهُ. اه‍

(مرقاة المفاتيح شرح المشكاة: ١/٣٣٦)

ഇമാം നവവി(റ) പറയുന്നു:

قال القشيري واعلم أن من أجل الكرامات التي تكون للأولياء دوام التوفيق للطاعة والعصمة من المعاصي والمخالفات قد يدخل في المخالفات ما ليس معصية كالمكروه كراهة التنزيه وكترك الشهوات التي يستحب تركها. اه‍

(بستان العارفين - ص: ٦٨)

"..ഇമാം ഖുശൈരീ(റ) പറയുന്നു:ഏറ്റവും വലിയ കറാമത് തെറ്റുകൾ ചെയ്യാതെ ദേഹേച്ഛകൾ ഒഴിവാക്കി സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് ലഭിക്കലാണ്.." 

ഇമാം ഇബ്നു ഹജർ(റ) പറഞ്ഞത് നോക്കൂ:

لا عِبْرَةَ بِقُدْرَةِ وَلِيٍّ عَلَى الْوُصُولِ إلَى مَكَّةَ وَعَرَفَةَ فِي لَحْظَةِ كَرَامَةٍ، وَإِنَّمَا الْعِبْرَةُ بِالْأَمْرِ الظَّاهِرِ الْعَادِيِّ فَلَا يُخَاطَبُ ذَلِكَ الْوَلِيُّ بِالْوُجُوبِ إلَّا إنْ قَدَرَ كَالْعَادَةِ. اه‍

(تحفة: ٤/١٢)

"..ഹജ്ജ് നിർബന്ധമാവണമെങ്കിൽ, മക്കയിലേക്ക് എത്തിച്ചേരാൻ സാധാരണ ഗതിയിലുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ഒരു വലിയ്യിന് കറാമത് മുഖേന മക്കയിലേക്ക് പെട്ടെന്ന് പോകാൻ കഴിയുമെങ്കിലും ഹജ്ജ് നിർബന്ധമില്ല.."

നോക്കൂ, വലിയ്യിന്റെ കറാമതുകൾക്ക് അത്ര പരിഗണനയേ ശറഇൽ കൽപിച്ചിട്ടുള്ളൂ. അപ്രകാരം, ലൈലതുൽ ഖദ്ർ - അതിന്റെ അടയാളങ്ങൾ കൊണ്ട് മനസ്സിലായാൽ അത് പരസ്യമാക്കാതിരിക്കലാണ് സുന്നത്:

وَيُسَنُّ لِرَائِيهَا(اي ليلة القدر) كَتْمُهَا وَلَا يَنَالُ فَضْلَهَا أَيْ: كَمَالَهُ إلَّا مَنْ أَطْلَعَهُ اللَّهُ عَلَيْهَا. اه‍ 

(تحفة: ٣/٤٦٣)

ഇതിന് കാരണം പറഞ്ഞത് ഇങ്ങനെ: അത് മനസ്സിലാകുന്നത് കറാമത് വെളിവാകും പോലെയാണ്. കറാമത് മറച്ചുവെക്കൽ സുന്നത്തുമാണല്ലോ. (അലിയ്യുശ്ശിബ്റാ മുല്ലസീ: 3/ 214)

കറാമതുകളെ വിലകുറച്ചു കാണുകയല്ല, അത് അല്ലാഹുവിന്റെ ഒരു ബഹുമതി തന്നെയാണ്. പക്ഷെ,  അത് കൊണ്ട് ഊറ്റം കൊള്ളുന്നത് ബുദ്ധിശൂന്യതയാണ്.

ലോകരക്ഷിതാവായ ഉടയ തമ്പുരാൻ നമ്മെ നല്ലവരിൽ ചേർത്തട്ടെ - ആമീൻ

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)

💫  



Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.