റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

റമളാൻ വരുന്നു, 
വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

റമളാനും പൂച്ചയും തമ്മിലെന്ത് ബന്ധം - എന്ന് ചിന്തിച്ചോ ? ഉണ്ട്, ഒരു ബന്ധമുണ്ട്. അവറ്റകളുടെ അന്നത്തിൻ്റെ കാര്യം ശ്രദ്ധിക്കാൻ നമ്മോട് പറഞ്ഞിട്ടുണ്ട്. പൂച്ച മാത്രമല്ല, കാലികൾ, കോഴി, പ്രാവ്, നായ തുടങ്ങി നമ്മെ ആശ്രയിച്ച് ജീവിക്കുന്നവരെയെല്ലാം ശ്രദ്ധിച്ചേ പറ്റൂ. അവകൾ സ്വന്തമായി ഇരതേടി ഭക്ഷിക്കുമെങ്കിലും അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കാത്തിരിക്കില്ലേ അവർ ? സാധാരണ ലഭിക്കുന്നത് ഇല്ലാതെയാവുമ്പോ ചെറിയ കഷ്ടപ്പാട് അവക്കുണ്ടാകില്ലേ ? ഉണ്ടാകും. അതിനാൽ റമളാനിലെ പകലിൽ അവക്ക് ലഭിക്കാതെ പോകുന്നത് നമ്മുടെ ശ്രദ്ധയിലുണ്ടാവണം. പ്രതിവിധി കണ്ടെത്തണം. അത്താഴത്തിന് തയ്യാറാക്കുന്നതിൽ നിന്നും അവക്ക് വേണ്ടി അൽപം മാറ്റി വെക്കുക. എന്നിട്ട് ആ മിണ്ടാപ്രാണികൾക്ക് വേണ്ട സമയത്ത് എത്തിക്കുകയും ചെയ്യണം. പകലിലെ ഉറക്കിനിടയിൽ ഇവരെ ശ്രദ്ധിക്കാതെ പോകരുത്. ഇക്കാര്യം മഹാന്മാർ പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞത് നോക്കൂ:

وقد كان سيدي علي الخواص - رضي الله تعالى عنه - يوصي عياله على القطيطة لا سيما في نهار رمضان ويقول: إن الناس لا يأكلون نهارا فلا تجد القطة ما تأكله فتضيع مصالحها.
وقال: فإن من عسر على حيوان طريقَ الوصول إلى رزقه فربما عسر الله تبارك وتعالى عليه طريق رزقه كذلك. اه‍
(لطائف المنن الكبرى: ٣٤٩-٣٥٠)

ഇമാം ശഅ്റാനീ(റ) പറയുന്നു: എൻ്റെ ശൈഖ് അലിയ്യുൽ ഖവാസ്സ്വ്(റ) അവരുടെ വീട്ടുകാരോട് മിണ്ടാപ്രാണികളെ ശ്രദ്ധിക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു, വിശേഷിച്ചും റമളാനിൻ്റെ പകലിൽ. ജനങ്ങൾ ഭക്ഷണം കഴിക്കാത്തതിനാൽ അവരുടെ അന്നം കുറഞ്ഞു പോകരുതല്ലോ.
മഹാൻ പറയുന്നു: ആരെങ്കിലും മിണ്ടാപ്രാണികളുടെ അന്നം തടഞ്ഞാൽ അവൻ്റെ അന്നവും റബ്ബ് തടഞ്ഞേക്കാം.."

പൂച്ചയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഇബ്നു ഹജർ(റ) പറഞ്ഞത് നോക്കുക:

قَالَ الْعُلَمَاءُ وَيُسْتَحَبُّ تَرْبِيَةُ الْهِرِّ لِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إنَّهَا مِنْ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ» وَيَصِحُّ بَيْعُ الْهِرِّ الْأَهْلِيِّ وَالنَّهْيُ عَنْ ثَمَنِ الْهِرِّ مَحْمُولٌ عَلَى الْوَحْشِيِّ وَيَجُوزُ أَكْلُ الْهِرِّ عَلَى وَجْهٍ ضَعِيفٍ وَيُسْتَحَبُّ إكْرَامُهُ وَيَجِبُ عَلَى مَالِكِهِ إطْعَامُهُ إنْ لَمْ يَسْتَغْنِ بِخَشَاشِ الْأَرْضِ وَسُؤْرُهُ طَاهِرٌ فَإِنْ أَكَلَ نَجَاسَةً فَفِي وَجْهٍ اخْتَارَهُ الْغَزَالِيُّ أَنَّهُ يُعْفَى عَنْهُ. اه‍ 
(فتاوى الكبرى - ٤/٢٤٠)

പുച്ചകളെ വളർത്തുന്നത് സുന്നതാണ്. അവകൾ നിങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന പാവങ്ങളാണല്ലോ - എന്ന് തിരുനബി(സ്വ) ഓർമ്മിപ്പിച്ചിട്ടുണ്ട്. നാട്ടുപൂച്ചകളെ കച്ചവടം ചെയ്യാം. അവയെ മാനിക്കൽ സുന്നതാണ്. ഉടമസ്ഥന് അതിന് വേണ്ട ഭക്ഷണ സൗകര്യം ചെയ്തു കൊടുക്കൽ നിർബന്ധമാണ്. അത് കുടിച്ച ബാക്കിവെള്ളം ശുദ്ധിയുള്ളതാണ്. അത് നജസ് ഭക്ഷിച്ചശേഷം കുടിച്ചതാണെങ്കിൽ പോലും പ്രശ്നമില്ലെന്ന് ഇമാം ഗസ്സാലിയെ പോലുള്ള ചുരുക്കം ചിലരെങ്കിലും നിരീക്ഷിച്ചിട്ടുമുണ്ട്.


അലിയ്യുൽ ഖവാസ്സ്വ്(റ) ഒരു നായക്ക് കുടിക്കാനുള്ള പാത്രത്തിൽ വെള്ളം നിറച്ച് കൊടുത്തു കൊണ്ട് ഇങ്ങനെ പറഞ്ഞു:
إنهم مساكين لا يقدرون يملؤون من البئر إذا عطشوا ويمنعهم الناس من دخول دورهم، ومن الشرب من 
حيضان دوابهم خوف التنجيس 
(لواقح الأنوار القدسية للشعراني- ٣٩١)

"..കിണറിൽ നിന്നും സ്വയം വെള്ളമെടുക്കാൻ കഴിവില്ലാത്ത ഇവറ്റകളെ ചുറ്റുനിന്നും ആട്ടിയോടിക്കുകയാണല്ലോ ഈ മനുഷ്യർ! പാത്രങ്ങൾ നജസാക്കുമല്ലോ എന്ന കാരണവും പറയുന്നു !.."

നായ നജസാണെന്ന് ശറഅ് പഠിപ്പിച്ചിട്ടുണ്ടെങ്കിലും അസുഖമായതിനെ ശുശ്രൂഷിക്കാനോ ഭക്ഷണം നൽകാനോ ആവശ്യത്തിന് സ്പർശിക്കാനോ നമ്മെ തടഞ്ഞിട്ടില്ല, എന്നല്ല അത് മിഥ്യാ ധാരണയാണെന്ന് മേൽ പറഞ്ഞതിൽ നിന്നും വ്യക്തമല്ലേ ?

ഭൂമിയിലുള്ളവരോട് കരുണ ചെയ്യുവിൻ, ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കുമെന്ന തിരുവാക്യം പ്രസിദ്ധമാണ്. ഇതുപോലെ സഹജീവി സ്നേഹം വേണ്ടുവോളം വിസ്തരിക്കുന്നുണ്ട് ലവാഖിഹിലെ പ്രസ്തുത ഭാഗത്ത്. വായനക്കാർ ഒരാവർത്തിയെങ്കിലും അതൊന്ന് വായിക്കണമെന്ന് ആശിച്ചു പോകുന്നു.

ജീവികൾക്ക് കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ കഴിയുമെന്നും സംസാര ശേഷിയില്ലാത്തതിനാൽ മാത്രമാണ് അവർ മൗനികളായിരിക്കുന്നതെന്നും ഇമാം ശഅ്റാനീ(റ) പറയുന്നുണ്ട്. ചില സൂക്ഷ്മജ്ഞാനികൾ പറഞ്ഞു: ജീവികൾക്ക് بهائم എന്ന് പേരു വന്നത്, إبهام - 'അവ്യക്തത' - അവകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല എന്നതിനാലാണ്.

ഉറുമ്പുകൾക്ക് കഴിക്കാൻ ഭക്ഷണം പൊടിയാക്കി അലിയ്യുൽ ഖവാസ്സ്വ്(റ) വീടിൻ്റെ വാതിൽക്കൽ ഇട്ടു വെക്കുമത്രെ. എന്നിട്ട് ഇങ്ങനെ പരിതപിക്കും: തനിക്കും കൂട്ടത്തിനും എന്തെങ്കിലും ഭക്ഷണം ലഭിക്കണം എന്ന ദൃഢതയിലാണ് അവകൾ മാളങ്ങളിൽ നിന്ന് പുറപ്പെടുന്നത്. പക്ഷേ, മനുഷ്യൻ്റെയോ മറ്റു മൃഗങ്ങളുടെയോ ചവിട്ട് കൊണ്ട് അവ ചാവുന്നു, അവയവങ്ങൾ കേടാവുന്നു, ഒരുപാട് സമയം വേദന സഹിച്ച് അവിടെ കിടക്കുന്നു. ആര് ശ്രദ്ധിക്കാൻ ! അവയവങ്ങൾ മുറിഞ്ഞാൽ വേദന സഹിക്കാൻ നമുക്കാവുമോ ? പാവം ജീവികൾ !
(منن الكبرى- ٣٤٩)

ജീവികളോടുള്ള കരുണ റബ്ബിലേക്ക് അടുക്കാനുള്ള മാർഗ്ഗമാണ്. അവറ്റകളെ പ്രയാസപ്പെടുത്തരുത്. നമ്മുടെ വെള്ളില ഫയറൂസിൻ്റെ ഉപ്പ മർഹൂം കുഞ്ഞാലി മുസ്‌ലിയാർ (അല്ലാഹു മഗ്ഫിറത് നൽകട്ടെ - ആമീൻ) എന്നോട് പങ്കുവെച്ച ഒരു അനുഭവം:
മുമ്പ് ഉംറഃ വിസക്ക് പോയി ഗൾഫിൽ ജോലിക്ക് പോയ കാലം. ഇറച്ചി പീടികയിൽ നിന്നും കുറച്ച് വെയ്സ്റ്റ്  കയ്യിൽ കരുതും. താമസിക്കുന്ന സ്ഥലത്തെ പൂച്ചകൾക്ക്. ഒരു ദിവസം, രണ്ടു കയ്യിലും പൂച്ചക്കുള്ള ഭക്ഷണവുമായി വരുന്ന എന്നെ പോലീസ് തടഞ്ഞു. ഇഖാമഃയില്ലാത്ത ഞാൻ പിടിക്കപ്പെട്ടു. കയ്യിലെന്താണെന്ന് ചോദിച്ചപ്പോൾ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചകളെക്കുറിച്ച് ഞാൻ അവരോട് പറഞ്ഞു. റബ്ബിൻ്റെ കാരുണ്യം, പോലീസുകാരൻ്റെ മനസ്സലിഞ്ഞു. തന്നെ വെറുതെ വിട്ടു.

 ഇമാമുകൾ വ്യക്തമാക്കിയ ചില നിയമങ്ങൾ നോക്കൂ, നമുക്ക് നിഷിദ്ധമായ ചില കാര്യങ്ങളുണ്ട് അതിൽ. അറിഞ്ഞിരിക്കേണ്ടത് തന്നെ:

മനുഷ്യരുടെ മുഖത്തടിക്കുന്നത് - തമാശക്കാണെങ്കിൽ പോലും നിഷിദ്ധമായതു പോലെ മൃഗങ്ങളുടെ മുഖത്തടിക്കുന്നതും ഹറാമാണ്. (തുഹ്ഫഃ- 7/176)
أَمَّا وَسْمُ وَجْهِ الْآدَمِيِّ... فَحَرَامٌ إجْمَاعًا، وَكَذَا ضَرْبُ 
وَجْهِهِ كَمَا يَأْتِي(٩/١٧٤) فِي الْأَشْرِبَة. اه‍ (تحفة: ٧/١٧٦)
 
(وَكَذَا ضَرْبُ وَجْهِهِ)
... وَأَمَّا وَجْهُ غَيْرِهِ فَفِيهِ الْخِلَافُ فِي وَسْمِهِ، وَالرَّاجِحُ مِنْهُ التَّحْرِيمُ. اهـ. ع ش 

മൃഗങ്ങളുടെ പാൽ മുഴുവനായും കറന്നെടുക്കാതെ അവയുടെ കുഞ്ഞിന് വേണ്ടത് ബാക്കി വെച്ചിരിക്കണം. പാൽ കറക്കുന്നവൻ നഖം മുറിച്ചിരിക്കണം. വേദനിക്കാതിരിക്കാൻ അകിടിൽ എണ്ണ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്.
ويسن أن لا يبالغ الحالب في الحلب بل يبقى في الضرع شيئا وأن يقص أظفار يديه. اه‍
(فتح المعين- ٤٣٣)

ജീവികളെ തള്ളയെയും പാൽ കുടിക്കുന്ന കുഞ്ഞിനെയും വേർപിരിക്കുന്നത് ശരിയല്ല. തീറ്റകൊടുക്കുന്ന പ്രാവ് പോലോത്ത പക്ഷികളിലും ഇപ്രകാരം തന്നെ.
وَأَفْهَمَ فَرْضُهُ الْكَلَامَ فِيمَا يُرْجَى تَمْيِيزُهُ عَدَمَ حُرْمَتِهِ بَيْنَ الْبَهَائِمِ وَمَحَلُّهُ فِي نَحْوِ ذَبْحِ الْأُمِّ إنْ اسْتَغْنَى الْوَلَدُ عَنْ لَبَنِهَا وَيُكْرَهُ حِينَئِذٍ وَإِلَّا حَرُمَ وَلَمْ يَصِحَّ الْبَيْعُ وَإِنْ لَمْ يُؤْكَلْ كَجَحْشٍ صَغِيرٍ . اه‍ 
(تحفة: ٤/٣٢١)

ശൈഖ് രിഫാഈ(റ)യുടെ ജീവി സ്നേഹവും ഇമാം ഗസ്സാലി(റ)വിൻ്റെ ഗ്രന്ഥ രചനക്കിടയിൽ മഷി കുടിക്കാനെത്തിയ ഈച്ചയെ ശല്യപ്പെടുത്താതിരിക്കുകയും ഇതുകാരണം റബ്ബ് തന്നെ രക്ഷപ്പെടുത്തിയെന്ന് മഹാൻ സ്വപ്നത്തിൽ അറിയിച്ചതും പ്രസിദ്ധമാണല്ലോ.

وقد بلغنا عن الإمام الغزالي رضي الله تعالى عنه أنه رئي بعد موته ، فقيل له: ما فعل الله بك ؟ قال: غفر لي بصبري عن الكتابة لما جلست ذبابة على القلم تشرب من المداد حتى فرغت فطارت. اه‍
(منن الكبرى-٣٤٩)

 ഇങ്ങനെ കുറേ പറയാനുണ്ട് ജീവി സ്നേഹത്തെക്കുറിച്ച്. 

ജിദ്ദയിലാണിപ്പോൾ. രാവിലെ ഒരുപാട് പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു വ്യക്തിയെ കാണാനിടയായി. കൂട്ടം കൂട്ടമായി അയാളെ കാത്തിരിക്കുന്ന പൂച്ചകൾ. ഈ രംഗം മനസ്സിന് വല്ലാത്ത സന്തോഷമുണ്ടാക്കി. അപ്പോൾ ഒന്നു കുറിച്ചിടാമെന്ന് കരുതിയതാണ്. റബ്ബ് സ്വീകരിക്കട്ടെ.
നല്ല കാര്യങ്ങൾക്ക് നമുക്കെല്ലാം റബ്ബ് തൗഫീഖ് നൽകട്ടെ - ആമീൻ.

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.