ബുർദഃയിലൂടെ


 ബുർദഃയിലൂടെ 

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

തിരുനബി(സ്വ) തങ്ങളെ വർണ്ണിക്കുന്ന സ്നേഹ കാവ്യമാണിത്. രചയിതാവ് ഇമാം ബൂസ്വീരി(റ). ഓറുടെ ഹള്റതിലാണിപ്പോൾ.
ബറകത് മാത്രം പ്രതീക്ഷിച്ച് ചിലത് കുറിക്കാം. അവരുടെ മദദിന് ഇത് കാരണമാക്കണേ റബ്ബേ. - ആമീൻ.

അറബി സാഹിത്യത്തിൽ കവിതകളുടെ ആദ്യ വരികളിൽ തന്നെ, എന്ത് വിഷയത്തിലാണോ കവിതയുള്ളത് - അതിലേക്ക് സൂചിപ്പിച്ചു കൊണ്ടുള്ള പദപ്രയോഗങ്ങൾ കാണാം. ആ വരിയുടെ ഉദ്ദേശ്യാർത്ഥം വേറെയാണെങ്കിലും വിഷയത്തിലേക്കുള്ള സൂചനകൾ നൽകും. ഇത് ഗ്രന്ഥങ്ങളുടെ തുടക്കത്തിലും കാണാം. ഇതിന് براعة الاستهلال എന്നാണ് പറയുക. ബുർദഃയുടെ തുടക്കം സ്നേഹം കൊണ്ട് മനസ്സ് തകർന്ന, പ്രേമഭാജനത്തെ പുൽകാൻ കഴിയാത്ത മനോവിഷമം അനുഭവിക്കുന്ന ഒരു കാമുകനെ അവതരിപ്പിക്കുന്നത് മേൽ പറഞ്ഞ സാഹിത്യരീതിയാണ്. ഒന്നാമത്തെ 'ഫസ്വ് ൽ' മുഴുവൻ ഇതാണ്. പക്ഷേ, ഇവിടുത്തെ സ്നേഹം തിരുസ്നേഹമാണെന്ന് മാത്രം.

മദ്ഹ് കാവ്യങ്ങളിൽ غزل എന്ന ഒരു രീതിയുമുണ്ട്. ആരംഭത്തിൽ കാമുകനെയോ കാമുകിയെയോ രണ്ട് പേർക്കും ഒരുമിച്ചുള്ള വിശേഷണങ്ങളോ മഹബ്ബതിൻ്റെ കാരണങ്ങളോ വർണ്ണിക്കുന്ന നാല് രൂപങ്ങളിൽ ഇതുണ്ടാകും. തിരുമേനി(സ്വ) തങ്ങളും സ്വഹാബതും ചുറ്റി നടന്ന മദീനയിലെ പ്രാന്തപ്രദേശങ്ങളും താഴ്‌വാരങ്ങളുമാണ് 'ദീ സലം' , കാള്വിമഃ' , 'ഇള്വം' എന്നിവ. ഇവയെ, അവിടുത്തെ അയൽവാസികളെ ഓർക്കുമ്പഴേക്ക്, അവിടുന്ന് അടിച്ചു വീശുന്ന മന്ദമാരുതനും ഇടിമിന്നലും കാണുമ്പഴേക്ക് മഹ്ബൂബിനെ ഓർത്ത് കണ്ണുകൾ ഈറനണിയുന്നു, അല്ല കുത്തിയൊഴുകുന്നു, അല്ല, ഒഴുകി കണ്ണീർ വറ്റി രക്തം വരാൻ തുടങ്ങുകയും ഒഴുകിയ സ്ഥലത്ത് ചാലുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു! ഇങ്ങനെ പോവുന്നു കവിയുടെ മഹ്ബൂബിനെ ഓർത്തു കൊണ്ടുള്ള വർണ്ണനകൾ. ഇതെല്ലാം കാമുകിയെ വിശേഷിപ്പിക്കുന്ന غزل എന്ന സാഹിത്യ രീതിയാണ്.

ആദ്യം പറഞ്ഞ براعة الاستهلال ഉം കാമുകിയുടെ വർണ്ണനയും കഴിഞ്ഞാൽ പിന്നെ, കാമുകിയുടെ അടുത്ത് ചെല്ലാൻ പോകേണ്ട വാഹനത്തെ വർണ്ണിക്കുകയാണ് അറബി കവിതയിലെ പതിവ്. بانت سعاد യിലും معلقة യിലും ഈ രീതി കാണാം. എന്നാൽ, ബൂസ്വീരി ഇമാം(റ) രണ്ടാമതായി സ്വന്തം ശരീരത്തെ പഴിച്ചു തുടങ്ങുകയാണ്. തന്നിഷ്ടങ്ങൾക്ക് വഴിപ്പെട്ട് ജീവിക്കുന്ന മനസ്സിനെ കുറ്റപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, സ്നേഹ ഭാജനത്തിലേക്കുള്ള വാഹനത്തെ തന്നെയാണ് മഹാൻ പറയുന്നത്. അതായത്, ആ വാഹനം ഈ മനസ്സാണെന്ന്. തിരുനബി(സ്വ) തങ്ങളെ പുൽകേണ്ടത് ഈ മനസ്സ് കൊണ്ടാണല്ലോ. പക്ഷേ, തന്നിഷ്ടങ്ങൾക്ക് അടിമപ്പെട്ട് ആ ദൗത്യത്തിന് മനസ്സ് പാകപ്പെട്ടില്ല എന്നത് മനോവിഷമമായി അവതരിപ്പിച്ചതാണെന്നേയുള്ളൂ.

അതെല്ലാം നമ്മെപ്പോലെ തെറ്റുകളിൽ ആറാടിയ ശരീരമാണെന്ന് ആരും നിനക്കരുതേ... തസ്വവ്വുഫിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പറയുകയാണ് ഇമാം.(അശ്ശൈഖ് ശാദുലീ ഇമാമി(ഖ:സി)ൻ്റെ ഖലീഫഃയായ അബുൽ അബ്ബാസ് മുർസീ(ഖ:സി)യുടെ മുരീദാണ് ഇമാം ബൂസ്വൂരീ(ഖ:സി)). ആ സ്റ്റേജിലെത്തുമ്പോൾ റബ്ബിനെ ഓർക്കാത്ത സന്ദർഭമെല്ലാം കടുത്ത പാപമായിട്ട് കാണും. അങ്ങനെ പല അവസ്ഥകളും അവർക്കുണ്ട്. ആ രീതിയിൽ കണ്ടാൽ മതി ഇതെല്ലാം.
ഇതൊക്കെ പാടുമ്പോൾ നമ്മുടെ തെറ്റുകളെ കുറിച്ചോർക്കാനും ഖേദം പ്രകടിപ്പിക്കാനും തൗബഃയുടെ മനസ്സ് തുറക്കാനും നമുക്കാവണം. ബുർദഃ ആലാപകരോട് പറയട്ടെ, ആ വരികളുടെ അർത്ഥത്തോട് കൂറുപുലർത്തുന്ന ഇശലുകളിൽ പാടാൻ ശ്രമിക്കണം. നിരത്തിലിറങ്ങിയ എല്ലാവിധ ഗാനങ്ങളുടെയും രീതിയിൽ ബുർദഃ ആലാപനം അരങ്ങു തീർക്കുന്നത് കടുത്ത അപരാധമായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്. വ്യത്യസ്ത രീതിയിൽ ചൊല്ലുന്നതിനെ എതിർക്കുകയല്ല. തൗബഃയുടെയും ദുആകളുടെയും വരികളിൽ അതിനോട് യോജിക്കുന്ന രീതിയെ സ്വീകരിക്കാവൂ എന്നാണ് ഉദ്ദേശിച്ചത്.

മൂന്നാമതായി, ആ മനസ്സിനെ സംസ്കരിച്ചെടുക്കാൻ തിരുനബി(സ്വ) തങ്ങളെ അനുകരിക്കലും അവിടുത്തോട് അടങ്ങാത്ത ഹുബ്ബ് ഉണ്ടാവലുമാണ് പ്രതിവിധി - ഇത് വിവരിക്കുകയാണ് പിന്നെ. അങ്ങനെ, അവിടുത്തെ മദ്ഹുകൾ പാടിത്തുടങ്ങുന്നു. വ്യക്തിത്വത്തെ തനതായ ശൈലിയിൽ വർണ്ണിക്കുന്നു. മുഅ്ജിസതുകളെക്കുറിച്ചും, ഏറ്റവും വലിയ മുഅ്ജിസതായ ഖുർആനെ സംബന്ധിച്ചും ഇസ്റാഅ് - മിഅ്റാജിനെ പറ്റിയും അവിടുത്തെയും സ്വഹാബതിൻ്റെയും ജിഹാദിനെ സ്മരിക്കലും തുടർന്നുള്ള ഓരോ 'ഫസ്വ് ലു'കളിലായി ഉൾക്കൊള്ളിക്കുന്നു.

അതല്ലൊം കഴിഞ്ഞ്, ഒമ്പതാം 'ഫസ്വ് ലി'ൽ തിരുനബി(സ്വ) തങ്ങളെക്കൊണ്ട് തവസ്സുൽ ചെയ്ത് റബ്ബിനോടുള്ള ഇരവാണ്. ഇതുവരെ മദ്ഹ് പറഞ്ഞത് വളരെ പുണ്യമായ ഇബാദതായി കണ്ട് അതിനെയും തവസ്സുൽ ചെയ്യുന്നു. അവസാന ഭാഗത്തെ ഈ തവസ്സുലിലെ ചില വരികൾ പരിചയിക്കാം:

خدمته بمديح أستقيل به 
ذنوب عمر مضى في الشّعر والخدم

കച്ചവടത്തിൽ ഇടപാട് നടത്തിയ ഇരുവർക്കും വേണമെങ്കിൽ പിന്മാറാൻ ശരീഅതിൽ വകുപ്പ് വെച്ചിട്ടുണ്ട്. إقالة എന്നാണ് ഇതിന് ഫിഖ്ഹീ ഭാഷ. പരസ്പര കൈമാറ്റം ചെയ്ത സാധനങ്ങൾ മുഴുവനായും തിരിച്ചു നൽകുന്ന രീതിയാണിത്. എന്നപോലെ കഴിഞ്ഞ കാലത്തെ തെറ്റുകളിൽ നിന്നും - കച്ചവടത്തിലെ إقالة പോലെ - പൂർണ്ണമായി പിന്മാറുന്നു എന്നാണ് أستقيل എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത്. മുമ്പ്  കവിതകൾ രചിച്ച് മറ്റുള്ളവരുടെ സേവനത്തിൽ അല്ലാഹുവിനെ വേണ്ടത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് വലിയ തെറ്റായി ഇമാം പറയുന്നത്. ഈ മഹത്തായ മദ്ഹ് രചിച്ച്, തിരുനബി(സ്വ)യുടെ ഒരു സേവകനായി, അതിൻ്റെ ബറകത് കൊണ്ട് ആ തെറ്റിൽ നിന്നും പൂർണ്ണമായും മാറി, കുറ്റിയറുത്ത് പോകുന്നു.. 

إذ قلّداني ما تخشى عواقبه
 كأنّني بهما هدي من النّعم

സാധിക്കുമെങ്കിൽ ഹജ്ജിന് പോകുമ്പോൾ ഒരു ബലിമൃഗത്തെ നാട്ടിൽ നിന്ന് തന്നെ തെളിച്ച് കൊണ്ടുപോകൽ സുന്നതുണ്ട്. ഈ ബലിമൃഗത്തിനാണ് هدي എന്ന് പറയുക. അതിനെ തിരിച്ചറിയാൻ അവയുടെ ശരീരത്തിൽ അടയാളം വെക്കുന്ന പതിവുണ്ട്. ശേഷം അവയെ മക്കഃയിൽ വെച്ച് അറുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയാണ് ഉണ്ടാവുക. എന്നപോലെ, മുമ്പ് പറഞ്ഞ ആ ദോഷങ്ങളെ, എൻ്റെ ശരീരത്തിൽ മാല ചാർത്തപ്പെട്ടിരിക്കുന്നു - മൃഗത്തിന് അടയാളം വെക്കുന്ന പോലെ. ഇനി അതിനെ അറുക്കും പോലെ - ആഖിറതിൽ എന്നെ ശിക്ഷിക്കുമോ എന്ന ഭയത്തിലാണ് ഞാൻ ! അടയാളം വെച്ച മൃഗത്തെ തെളിക്കും പോലെ ശിക്ഷയേറ്റു വാങ്ങാൻ പരലോകത്തേക്കുള്ള യാത്രയിലാണോ ഞാൻ !

فيا خسارة نفس في تجارتها 
لم تشتر الدّين بالدّنيا ولم تسم

ഒരു കച്ചവടത്തിൽ ഏർപ്പെട്ട് ലാഭം കൊയ്യാൻ റബ്ബ് നമ്മോട് പറയുന്നുണ്ട്. ഈ നശ്വരമായ ദുൻയാവിനെ വിറ്റിട്ട് അനശ്വരമായ ആഖിറതെ വാങ്ങി ലാഭം നേടാൻ. ഇവിടെ അവസാനിക്കാത്ത ആഖിറതിനെ ഒഴിവാക്കിയിട്ട് അൽപായുസ്സുള്ള ദുൻയാവിലെ സുഖം വാങ്ങുന്നവന് തീരാനഷ്ടമാണ്. ആ നഷ്ടക്കച്ചവടത്തിലാണിപ്പോൾ ഞാൻ, ദുൻയാവിനെ വിറ്റ് ദീനിനെ ഞാൻ വിലക്ക് വാങ്ങിയില്ലല്ലോ! ദുൻയാവിനെ വിൽക്കാൻ, കച്ചവടത്തിന് മുമ്പുള്ള വില പറഞ്ഞുറപ്പിക്കും പോലെ, മനസ്സിനെ നന്നാക്കുന്നതിന് മുമ്പുള്ള ഒരുക്കവും ഉണ്ടായില്ല..
വിശുദ്ധ ഖുർആൻ പറഞ്ഞ കച്ചവടത്തിലേക്ക് സൂചനയാണ് ഈ വരികളിൽ.
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ هَلۡ أَدُلُّكُمۡ عَلَىٰ تِجَـٰرَةࣲ تُنجِیكُم مِّنۡ عَذَابٍ أَلِیمࣲ }
[الصف- ١٠]

{ إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِینَ أَنفُسَهُمۡ وَأَمۡوَ ٰ⁠لَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ}
[التوبة- ١١١]

ഇങ്ങനെ സൂചിപ്പിക്കുന്നതിന് تلميح എന്നാണ് പറയുക.

ومن يبع اجلا منه بعاجله 
يبن له الغبن في بيع وفي سلم

വല്ലവനും മേൽപറഞ്ഞ, അവസാനമില്ലാത്ത ആഖിറതിനെ വിറ്റിട്ട് അൽപായുസ്സുള്ള ദുൻയാവിന് വാങ്ങുന്ന കച്ചവടം നടത്തിയാൽ അതിൻ്റെ നഷ്ടം അവന് ബോധ്യമാവും. ഇവിടെ പറഞ്ഞ الغبن എന്നത് ഖുർആനിലെ سورة التغابن ഓർമ്മപ്പെടുത്തലായിരിക്കാം. അതിൽ ആഖിറതിൽ വരാൻ പോകുന്ന നഷ്ടത്തെ ഭയപ്പെടുത്തി അറിയിക്കുന്നുണ്ട്. ബിസിനസ് രംഗത്ത് നഷ്ടം വരാതിരിക്കാൻ മോട്ടിവേഷൻ ക്ലാസുകളിൽ പോകാറില്ലേ? ഈ സൂറത് പഠിച്ച് അല്ലാഹു പറഞ്ഞ കച്ചവടത്തിൽ വിജയിക്കാൻ നോക്കൂ, പരിശ്രമിക്കൂ എന്ന് ഉണർത്തും പോലെയുണ്ട്.

 സാധാരണ കച്ചവടത്തിന് പുറമെ 'സലമ്' എന്ന ഒരു ഇടപാടിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. ചരക്കിൻ്റെ ക്വാളിറ്റിയും അളവും തിട്ടപ്പെടുത്തി അവധി പറഞ്ഞ്, പണം അപ്പോൾ തന്നെ വസ്വൂലാക്കുന്ന രീതിയാണിത്. ഈ കച്ചവടത്തിലും ഇങ്ങനെ വർണ്ണിക്കാം. അതായത്, വിലയാകുന്ന ദുൻയാവിനെ ഇപ്പോൾ തന്നെ വിട്ടുകൊടുക്കുന്നു. വാങ്ങുന്ന ആഖിറം ഇന്നാലിന്ന രൂപത്തിൽ മരണശേഷം ലഭ്യമാക്കും എന്ന് റബ്ബ് നമ്മോട്, 'സലമ്' ഇടപാട് നടത്തുന്ന രൂപം. ദുൻയാവ് ഒഴിവാക്കി ഇപ്പോൾ തന്നെ നന്നായിക്കോ എന്ന സൂചന. കച്ചവടത്തിൻ്റെ ഈ രണ്ട് രൂപങ്ങളിലേക്കും സൂചിപ്പിച്ച് في بيع وفي سلم എന്ന് കവിതയിൽ ചേർക്കുന്നു.
ഈ വരികൾ തൊട്ടുമുമ്പത്തേതിന് കാരണം പറയുകയാണ്. ومن يبع എന്നതിലെ واو കാരണത്തെ പറയാനുള്ള تعليلي ആക്കാം. അങ്ങനെ ചില കവിതകളിൽ വന്നിട്ടുമുണ്ട്.

لئن كان إياه لقد حال بعدنا 
عن العهد والإنسان قد يتغير 

ഇവിടുത്തെ والإنسان എന്നതിലെ واو നെ പറ്റി, അത് تعليلي ആണെന്ന് العيني യിൽ കാണാം.(അൽഫിയ്യഃയുടെ ശറഹിൽ കൊണ്ടുവരുന്ന شواهد ബൈതുകൾക്ക് വിശദീകരണം എഴുതിയ കിതാബാണിത്. حاشية الصبان ൻ്റെ കൂടെ ഈ കിതാബ് ഉൾക്കൊള്ളിച്ച് പ്രിൻ്റ് ചെയ്തിട്ടുണ്ട്).

إن آت ذنبا فما عهدي بمنتقض
 من النبيّ ولا حبلي بمنصرم

فإنّ لي ذمّة منه بتسميتي 
محمّدا وهو أوفى الخلق بالذّمم

ആഖിറതിലെ കാര്യത്തിൽ ഭയമുണ്ടാകലോടെ, രക്ഷ കിട്ടുമെന്ന പ്രതീക്ഷയും ഒരു വിശ്വാസിക്ക് വേണം. ആ പ്രതീക്ഷയാണ് മഹാൻ ഇനി പറയുന്നത്: 
ആ സ്നേഹനിധിയായ മുത്ത്നബി(സ്വ)യോടുള്ള എൻ്റെ കരാർ - അവിടുത്തെക്കൊണ്ട് വിശ്വസിച്ച് മുസ്‌ലിമായത്, അങ്ങയിൽ നിന്നും أمن - നിർഭയത്വം ലഭിക്കുമെന്ന എൻ്റെ ഉറപ്പ് - അത് പൊളിയൂല. മുൻഗാമികളായ മഹാന്മാരിലൂടെ, മശാഇഖുമാരിലൂടെ അങ്ങയിലേക്ക് എത്തിച്ചേരുന്ന ആത്മീയമായ പിടിവള്ളി - അത് പൊട്ടിപ്പോകൂല, എന്ത് തെറ്റ് വന്നു പോയാലും ശരി. കാരണം, ഈ മദ്ഹ് രചനക്ക് പുറമെ, അവിടുത്തെ പേര് - محمد - തന്നെയാണല്ലോ എനിക്കും, ആ നിലക്ക് എനിക്ക് ഒരു ذمة അവിടെ നിന്നും ലഭിക്കാനുണ്ട്. തിരുനബി(സ്വ)യുടെ പേരുള്ളവർക്ക് അവിടുത്തെ ശഫാഅത് ലഭിക്കുമെന്ന വാഗ്ദാനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പേര് ഒന്നാവുക എന്ന അവിടത്തോടുള്ള  ചെറിയ ഒരു ബന്ധത്തിലൂടെയെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയാണ് ഇമാം നൽകുന്നത്. മേൽ പറഞ്ഞ കച്ചവടത്തിൽ ലാഭം കിട്ടുമെന്ന ഒരു ശുഭ പ്രതീക്ഷ!.

إن لم يكن في معادي اخذا بيدي
 فضلا، وإلّا فقل يا زلّة القدم

ഞാൻ ചെയ്ത ഇബാദതുകളോ ഈ മദ്ഹ് രചനയോ പകരം നിർത്തിയാലും എൻ്റെ തെറ്റുകൾക്ക് പരിഹാരമാവണമെന്നില്ല. റബ്ബിൻ്റെ നിഅ്മതുകൾക്ക് പകരമാവില്ല. അത്കൊണ്ട്, ആ തിരുനബി(സ്വ) തങ്ങളുടെ فضل - ഔദാര്യം കൊണ്ട് മാത്രം, മഹ്ശറിൽ എൻ്റെ കൈ പിടിക്കണം. അത് മാത്രമാണെൻ്റെ പ്രതീക്ഷ. അതെങ്ങാനും ഇല്ലായെങ്കിൽ, കാലിടറുക തന്നെ ചെയ്യും..

ولم أرد زهرة الدّنيا التي اقتطفت 
يدا زهير بما أثنى على هرم

'ഹരിമുബ്നു സിനാൻ' എന്ന ധനികനെ പുകഴ്ത്തിപ്പാടിയിട്ട് കൈ നിറയെ സമ്പാദ്യം വാങ്ങിക്കൂട്ടിയ ആളാണ് زهير എന്ന കവി. അതുപോലെ, കാണാൻ ചന്തവും ഗന്ധവുമുള്ള - പക്ഷേ പെട്ടെന്ന് വാടി വീഴുന്ന അൽപായുസ്സുള്ള പൂവിനെപ്പോലോത്ത ഈ ദുൻയാവ്, കൊയ്തെടുക്കാൻ ഞാനുദ്ദേശിക്കുന്നില്ലാ...

ഇനി മുത്ത്നബി(സ്വ) തങ്ങളെ നേരിട്ട് വിളിക്കുകയാണ്. ഇത്രേം വർണ്ണിച്ച് മനസ്സ് നിറഞ്ഞ് നിൽക്കുന്ന അവിടുത്തെ എങ്ങനെ ഇനി വിളിക്കാതിരിക്കും? നമുക്കും മനസ്സറിഞ്ഞ് വിളിക്കാം, ആ തിരുദൂതരെ, സൃഷ്ടികളിൽ വെച്ചേറ്റവും ഉൽകൃഷ്ടരായ മുത്ത് നബിയേ...

يا أكرم الخلق مالي من ألوذ به 
سواك عند حلول الحادث العمم

ഇവിടെ يا എന്ന അവ്യയമാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ദൂരെയുള്ള ആളെ വിളിക്കാനാണ് അറബിയിൽ يا ഉപയോഗിക്കുക. അടുത്തുള്ളവരെ വിളിക്കാൻ همزة പോലോത്ത മറ്റു അവ്യയങ്ങൾ പ്രയോഗിക്കും. ഇവിടെ, ഇത്രയധികം മദ്ഹ് പാടി മനസ്സിൽ നിറച്ച മുത്ത്നബി(സ്വ) തങ്ങൾ, നമ്മുടെ അരികത്തുള്ള പോലെയാണല്ലോ. മനസ്സിൽ ഏതായാലും ഉണ്ട്. എന്നിട്ടും വിദൂരത്തായി മനസ്സിലാക്കിയതെങ്ങനെ?
അപ്പോൾ, ആത്മീയ ബലഹീനത കാരണം നമ്മൾ അവിടത്തോട് അകന്നിരിക്കുന്നു. അപ്പോൾ منادِي -വിളിക്കുന്നയാൾ അകന്നപ്പോൾ മുത്ത്നബി(സ്വ) തങ്ങൾ അകലെയാണെന്ന് വരും. അല്ലെങ്കിൽ, നമ്മുടെ മോശം കാരണം അവിടുന്ന് അകന്ന പോലെ. 
ചില വ്യാഖ്യാതാക്കൾ, ഇത്രേം വർണ്ണിച്ചതോടെ തിരുനബി(സ്വ) തങ്ങൾ മനസ്സിനകത്ത് നിറഞ്ഞ് നിൽക്കുന്നു, അതിനാൽ നേരിട്ട് അഭിസംബോധന ചെയ്യാൻ يا ഉപയോഗിച്ചു എന്നും പറഞ്ഞിട്ടുണ്ട്. അഭിസംബോധന ചെയ്യലും ദൂരെയുള്ളതാവലും തമ്മിൽ ഇടയുന്നുമില്ല. പിന്നെ, ഇതെല്ലാം കവിയുടെ സങ്കൽപ്പനങ്ങളായി കരുതുന്നതാണ്. കവിതയുടെ പ്രാസൊപ്പിക്കലും ഈ അവ്യയം തെരെഞ്ഞെടുത്തതിലുണ്ടാകാം എന്നും മനസ്സിലാക്കണം.

തുടർന്ന് ഇമാം പറയുന്നു: "മുത്തുനബിയേ, എല്ലാർക്കും വന്നെത്തുന്ന മഹ്ശറിൽ അങ്ങല്ലാതെ എനിക്ക് അഭയമായി മറ്റൊന്നില്ല.."
ഇവിടെ ബുദ്ധിശൂന്യരായ വഹാബികൾ പറയും പോലെ, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട - 'രക്ഷ നൽകുക' എന്ന വിശേഷണം - സൃഷ്ടിക്ക് കൽപിക്കൽ വരുന്നില്ല. സ്വഹീഹായ ഹദീസുകളിൽ നിരാക്ഷേപം വന്നതാണല്ലോ മഹ്ശറിൽ മുത്തുനബി(സ്വ) തങ്ങൾ ശഫാഅത് ചെയ്യുമെന്ന്. അതേക്കുറിച്ചാണ് ഇതെന്ന് വെച്ചാൽ പിന്നെന്ത് പ്രശ്നം ? തൊട്ടടുത്ത വരിയിൽ പറയുന്നതും മഹ്ശറിലെ കാര്യമാണല്ലോ.
അല്ലാഹുവിലും അവന്റെ സ്വിഫാതുകളിലും നേരാം വണ്ണം വിശ്വസിക്കുന്ന ഒരു മുഅ്മിൻ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിച്ചാൽ അതിനെ നിമിത്തങ്ങളായി പറഞ്ഞതാണെന്ന് വെച്ചാൽ മതി. പിന്നെ,  ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഇവരുടെ പണി നടക്കാൻ ഇങ്ങനെയൊക്കെ പറയണമല്ലോ. അല്ലെങ്കിലും, തിരുഹദീസിൽ മഴയെപ്പറ്റി مغيث - സഹായം നൽകുന്നത് എന്ന് പ്രയോഗിച്ചില്ലേ:

أتتِ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ بواكي فقالَ اللَّهمَّ اسقِنا غيثًا مغيثًا 
 (أخرجه أبو داود -1169)

ഈ ദുആ വാരിദായ ദുആകളുടെ കൂട്ടത്തിൽ എല്ലാ ഇമാമുകളും പഠിപ്പിച്ചതുമാണ്. യഥാർത്ഥത്തിൽ مغيث അല്ലാഹു തആലായാണെങ്കിലും, മഴ കാരണത്തിലൂടെ സഹായിക്കുന്നു എന്ന നിലക്ക് മഴയെ പറ്റി ആ പദം ഉപയോഗിക്കാം. مجاز എന്ന രീതി പരിചയിച്ചവർക്ക് ഇതിലൊന്നും പുതുമയില്ല.


 ولن يضيق رسول الله جاهك بي
 إذا الكريم تجلّى باسم منتقم

അല്ലഹു തആലാ منتقم എന്ന സ്വിഫതിൽ വെളിപ്പെടും നേരം, അങ്ങയുടെ ഉന്നതമായ സ്ഥാനത്ത് നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന കാര്യം പ്രയാസമാകില്ലല്ലോ നബിയേ...

 فإنّ من جودك الدّنيا وضرّتها
 ومن علومك علم اللّوح والقلم

കാരണം, ഈ ദുൻയാവിലെയും ആഖിറതിലെയും ഖൈറുകൾ അങ്ങയിലൂടെ ലഭിക്കുന്നതാണല്ലോ. لوح ലെയും قلم ലെയും علم കൾ അല്ലാഹു അങ്ങേക്ക് നൽകിയിരിക്കുന്നു.. ( അത്രയും ഉന്നത സ്ഥാനം അല്ലാഹു തന്നതിനാൽ എന്നെ ശഫാഅതിലൂടെ രക്ഷപ്പെടുത്താൻ അങ്ങേക്ക് നിഷ്പ്രയാസമാണല്ലോ, കനിഞ്ഞാലും നബിയേ..)
ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായാൽ, ഒരാളെ തൃപ്തിപ്പെടുത്തുന്നത് മറ്റവൾക്ക് ദേഷ്യമുണ്ടാക്കും. ഇരുവരെയും ഒരുമിച്ച് സന്തോഷിപ്പിക്കുന്നത് നടക്കില്ല. എന്നപോലെ ദുൻയാവും ആഖിറവും ഒരുമിച്ച് സമ്പാദിക്കുന്നത് മെനക്കെടുള്ള കാര്യമാണ് എന്നറിയിക്കാനാണ് ضرة എന്ന് പ്രയോഗിച്ചത്.

ഇനി ഇവിടെ മറ്റവന്മാർ വരും, മുത്ത്നബിക്ക് غيب അറിയില്ലെന്നും പറഞ്ഞ്. അവർക്ക് ആയതും തെളിവുണ്ടത്രേ:

{ قُل لَّا یَعۡلَمُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ ٱلۡغَیۡبَ إِلَّا ٱللَّهُۚ }
[النمل- ٦٥]

{ قُل لَّاۤ أَقُولُ لَكُمۡ عِندِی خَزَاۤىِٕنُ ٱللَّهِ وَلَاۤ أَعۡلَمُ ٱلۡغَیۡبَ }
[الأنعام- ٥٠][الهود- ٣١]

ഖുർആൻ കൊണ്ട് പിഴക്കുന്നവർ, ജനങ്ങളെ കബളിപ്പിക്കുന്നവർ എന്നൊക്കെ പറഞ്ഞത് ഇവരായിരിക്കുമോ ? ഭാഷയിലെ عموم السلب ഉം سلب العموم ഉം തിരിയാത്ത പ്രശ്നമാണ് ഈ സാധുക്കൾക്ക്. 'ആരും വന്നിട്ടില്ല' എന്നതും 'എല്ലാരും വന്നിട്ടില്ല' എന്നതും തമ്മിൽ വ്യത്യാസമില്ലേ. ആ വ്യത്യാസം തിരിയാത്ത അസുഖമാണിവർക്ക്. ചില غيب കൾ തിരുനബി(സ്വ) തങ്ങൾക്ക് الله تعالى അറിയിച്ചു കൊടുക്കും എന്ന് വന്നാൽ പോരെ? ഇതാ:

{ وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ }
[التكوير- ٢٤]

തിരുനബി(സ്വ) തങ്ങൾ പറയുന്ന غيب ആയ കാര്യങ്ങളിൽ മുഴുവൻ പറഞ്ഞു തരാതെ ചുരുക്കി വെക്കുന്നതല്ല. ഒരു ഖിറാഅതിൽ بظنين എന്നുണ്ട്. അപ്പോൾ 'കളവ് തോന്നിപ്പിക്കുന്നവരല്ല' എന്നാണർത്ഥം.

{ عَـٰلِمُ ٱلۡغَیۡبِ فَلَا یُظۡهِرُ عَلَىٰ غَیۡبِهِۦۤ أَحَدًا 0 إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولࣲ فَإِنَّهُۥ یَسۡلُكُ مِنۢ بَیۡنِ یَدَیۡهِ وَمِنۡ خَلۡفِهِۦ رَصَدࣰا 0 }
[الجن- ٢٦،٢٧]

എല്ലാ غيب ഉം അറിയുന്നവനായ റബ്ബ്, അവൻ തൃപ്തിപ്പെട്ട ദൂതർക്കല്ലാതെ വേറെ ഒരാൾക്കും അറിയിച്ച് കൊടുക്കുന്നില്ല. മറ്റു മഹാന്മാരായ ഔലിയാക്കൾ പറയുന്ന അദൃശ്യ ജ്ഞാനങ്ങൾ ഒരു പക്ഷേ, പിഴച്ചേക്കാം. അത്തരം സാധ്യതയില്ലാത്ത انكشاف تام ആയ غيب അല്ലാഹുവിന് മാത്രമേയുള്ളൂ. അത് തിരുനബി(സ്വ) തങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയിച്ച് കൊടുക്കില്ല. ഇതിൽ നിന്നെല്ലാം غيب തിരുനബി(സ്വ) തങ്ങൾക്ക് അറിയിച്ചു കൊടുക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
ഖുർആനിലെ പല ആയതുകളും മറ്റു ആയതുകളെ ചേർത്ത് മനസ്സിലാക്കാതെ പറഞ്ഞാൽ വലിയ അപകടമായിരിക്കും. ഇദ്ദഃയുടെ ആയതിൽ ഒന്ന് മാത്രം പറഞ്ഞാൽ എങ്ങിനെയിരിക്കും? വഫാതിൻ്റെയും ത്വലാഖിൻ്റെയും ഗർഭിണിയുടെയും ഇദ്ദഃകൾ വ്യത്യസ്തമല്ലേ. എല്ലാം ഒരു ആയതിലാണോ? അങ്ങനെ പലതുമുണ്ട്.  ഇപ്പോൾ വിസ്തരിക്കുന്നില്ല.
അല്ലെങ്കിലും, വഹാബികളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യഃ തന്നെ 
 اللوح المحفوظ ൽ നോക്കി غيب പറഞ്ഞത് അരുമ ശിഷ്യൻ ഇബ്നു ഖയ്യിം പറയുന്നുണ്ട് (മദാരിജു സ്സാലികീൻ- 3/310). 

 يا نفس لا تقنطي من زلّة عظمت
 إنّ الكبائر في الغفران كاللّمم

റബ്ബിലുള്ള പ്രതീക്ഷയാണ് ഈ വരികളിലുമുള്ളത്. ശരീരമേ, സംഭവിച്ചു പോയ തെറ്റിൻ്റെ പേരിൽ പ്രതീക്ഷ കൈവെടിയണ്ട. കാരണം റബ്ബിൻ്റെ مغفرة ലേക്ക് ചേർത്തി നോക്കിയാൽ എത്ര വലിയ പാപങ്ങളും നിസാരമായ തെറ്റുകളാണ്. ഇവിടെ في എന്നത് مقايسة - മറ്റൊന്നിലേക്ക് ചേർത്തി നോക്കിയിട്ട് / ആപേക്ഷികമായി എന്നർത്ഥത്തിനാണ്. 

{ فَمَا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَا فِی ٱلۡآخِرَةِ إِلَّا قَلِیلٌ }
[التوبة-٣٨]

ഈ ആയതിലും, في എന്നത് مقايسة നാണ്. 'ആഖിറതിലേക്ക് ചേർത്തി നോക്കുമ്പോൾ ദുൻയാവിലെ സൗകര്യങ്ങൾ വളരെ തുച്ഛമാണ് '.
ഈ വരികളിലും ഖുർആൻ സൂക്തങ്ങളിലേക്ക് تلويح ഉണ്ട് :

{ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُوا۟ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُوا۟ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ }
[الزمر: ٥٣]

{ ٱلَّذِینَ یَجۡتَنِبُونَ كَبَـٰۤىِٕرَ ٱلۡإِثۡمِ وَٱلۡفَوَ ٰ⁠حِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَ ٰ⁠سِعُ ٱلۡمَغۡفِرَةِۚ  }
[النجم: ٣٢]


 لعلّ رحمة ربّي حين يقسمها
 تأتي على حسب العصيان في القسم

 يا ربّ واجعل رجائي غير منعكس
 لديك، واجعل حسابي غير منخرم

എന്തൊക്കെയായാലും, എല്ലാത്തിനും കഴിവുള്ളവനാണ് റബ്ബ്, ആരും ചോദ്യം ചെയ്യാനില്ലാത്ത പരമാധികാരിയാണ്.. എൻ്റെ ഈ പ്രതീക്ഷകളൊന്നും തകിടം മറിക്കരുതേ റബ്ബേ.. എൻ്റെ വിചാരണ, നിൻ്റെ ഔദാര്യമില്ലാത്തത് ആക്കി മാറ്റരുതേ..

 والطف بعبدك في الدّارين إنّ له
 صبرا، متى تدعه الأهوال ينهزم

നിൻ്റെ പാവപ്പെട്ട ഈ അടിയനോട് കരുണ കാണിക്കണേ, കാരണം, ആപൽ ഘട്ടങ്ങളിൽ നിൻ്റെ قضاء ആണെന്ന നിലക്ക് ക്ഷമിക്കാനുള്ള കഴിവ് വളരെ കുറവാണ്.

 وأذن لسحب صلاة منك دائمة
 على النّبيّ بمنهلّ ومنسجم 

മുത്ത്നബി(സ്വ) തങ്ങളുടെ മേൽ സ്വലാത്തിൻ്റെ പേമാരി വർഷിപ്പിക്കണേ..

ما رنّحت عذبات البان ريح صبا
 وأطرب العيس حادي العيس بالنّغم

കിഴക്ക് നിന്നും വീശുന്ന ഇളം തെന്നലിൽ മരച്ചില്ലകൾ മൂളിപ്പാട്ട് പാടുന്ന കാലത്തോളം, ചെഞ്ചായമണിഞ്ഞ ഒട്ടകങ്ങൾ തെളിക്കുന്നവൻ്റെ മൂളിപ്പാട്ടും കേട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന കാലത്തോളവും, ആ സ്വലാത് വർഷിച്ചു കൊണ്ടിരിക്കണേ...
'എല്ലാ കാലത്തും' എന്നാണ് ഉദ്ദേശം. കാറ്റടിക്കലും ഒട്ടകത്തെ തെളിക്കുന്നതും എന്നുമുണ്ടാവുമല്ലോ. പിന്നെ 'തെളിച്ച് കൊണ്ട് പോവുക' എന്നതിൽ ഈ കവിത ഞാൻ അവസാനിപ്പിച്ച് ഞാനും പോകുന്നു എന്ന് ധ്വനിപ്പിക്കുന്നുണ്ട്. ഇങ്ങനെ കവിതയുടെ വിരാമത്തിലേക്ക് സൂചിപ്പിക്കുന്ന പ്രയോഗങ്ങൾക്ക് براعة المقطع എന്നും അറബി സാഹിത്യത്തിൽ പേരുണ്ട്.

✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.