സ്ത്രീകളുടെ മയ്യിത് നിസ്കാരം

സ്ത്രീകളുടെ മയ്യിത്ത് നമസ്ക‌ാരം

✍️ യു. ജഅ്ഫറലി മുഈനി പുല്ലൂർ എം.ഡി

       ശഹീദല്ലാത്ത ഏതു മുസ്‌ലിം മയ്യിത്തിന്റെ മേലിലും നിസ്‌കരിക്കലും മറ്റു കർമ്മങ്ങൾ ചെയ്യലും ഫർളു കിഫായ(സാമൂഹ്യ ബാദ്ധ്യത)യാണ്. ഇത് ഇജമാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. മരണവിവരമറിഞ്ഞവരോ വീഴ്‌ച കാരണം അറിയാത്തവരോ ആയ മുഴുവൻ മുകല്ലഫുകളുടെ മേലിലും ഈ ബാദ്ധ്യതയുണ്ട്. കുടുംബക്കാർ-അന്യർ, ആൺ-പെൺ, നാട്ടുകാർ-മറുനാട്ടുകാർ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ല. (തുഹ്‌ഫ: ശർവാനി 3-98).

       എന്നാൽ നിസ്കാരം നടക്കുന്ന നാട്ടിലോ അതിലേക്കു ചേർക്കപ്പെടുന്ന സ്ഥലത്തോ, നിസ്കരിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ലാത്ത പുരുഷന്മാരുള്ളപ്പോൾ സ്ത്രീകളോട് നിസ്ക‌ാരം കൊണ്ടുള്ള നിർബ്ബന്ധ ബാദ്ധ്യതയില്ല. ഇക്കാര്യത്തിൽ നമ്മുടെ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. (ശർഹുൽ മുഹദ്ദബ് 5-166, തുഹ്ഫ: ശർവാനി 3-148).

       *ഒരാണിന്റെ-അത് കുട്ടിയാണെങ്കിലും- നിസ്‌കാരം കൊണ്ട് നിർബ്ബന്ധ ബാദ്ധ്യത വീടും. കുട്ടിയുടെ നിസ്ക‌ാരം സുന്നത്തായിട്ടാണ് സംഭവിക്കുന്നതെങ്കിലും ഫർളിൻ്റെ കാര്യത്തിൽ അതു മതിയാകുന്നതാണ്.* സ്ത്രീകൾ മാത്രമോ അല്ലെങ്കിൽ ആൺകുട്ടികളും കൂടെയുണ്ടാവുകയോ ചെയ്യുമ്പോൾ നിർബ്ബന്ധ ബാദ്ധ്യത സ്ത്രീകളുടെ മേൽ വരുകയും അവരുടെ നമസ്‌കാരം കൊണ്ട് ബാദ്ധ്യത വീടുകയും ചെയ്യും. പുരുഷനുള്ളപ്പോൾ സ്ത്രീയുടെ നമസ്കാരം കൊണ്ട് നിർബ്ബന്ധ ബാധ്യത വീടില്ല. ഇതാണു മദ്ഹബിൽ പ്രബലം. വീടുമെന്ന് അഭിപ്രായമുള്ളവരും അസ്വ്‌ഹാബിലുണ്ട്‌ (ശർഹുൽമുഹദ്ദബ്).

       നിർബ്ബന്ധ ബാദ്ധ്യത വീടിയതിന്റെ ശേഷം വരുന്നവർക്കും നിസ്ക‌രിക്കാമെന്നാണ് നമ്മുടെ മദ്ഹബിന്റെ നിയമം. അങ്ങനെ നിർവ്വഹിക്കപ്പെടുന്ന നിസ്കാരങ്ങളെല്ലാം ബാദ്ധ്യതയുള്ളവരിൽ നിന്ന് ഫർളായി സംഭവിക്കുന്നതും നിർബ്ബന്ധ ബാദ്ധ്യതയില്ലാത്തവരിൽ നിന്ന് സുന്നത്തായി സംഭവിക്കുന്നതും നിർവ്വഹണം രണ്ടു വിഭാഗത്തിനും സുന്നത്തുമാണ്. അതായത് പുരുഷന്മാരുള്ളിടത്ത് ഫർള് വീടിയതിന്റെ ശേഷം പുരുഷന്മാർ നിസ്കരിച്ചാൽ അതു ഫർളായി സംഭവിക്കുന്നതും നിസ്കരിക്കൽ സുന്നത്തുമാണ്. സ്ത്രീകൾ നിസ്കരിക്കൽ സുന്നത്തും നിസ്കാരം സുന്നത്തായി സംഭവിക്കുന്നതുമാണ്.

       *പുരുഷനുള്ളിടത്ത് സ്ത്രീകൾക്ക് ഇല്ല എന്നു പറയപ്പെടുന്നതെല്ലാം നിർബ്ബന്ധ ബാദ്ധ്യതയാണ്. അതേസമയം, അവർ നിസ്ക്കരിച്ചാൽ സ്വഹീഹാകുന്നതും സുന്നത്തായി സംഭവിക്കുന്നതുമാണ്.* അതു പുരുഷൻ്റെ മുമ്പും കൂടെയും ശേഷവുമൊക്കെ ഒരുപോലെയാണ്. മുമ്പുള്ള നിസ്‌കാരം മാത്രം സ്വഹീഹല്ല, ഹറാമാണ് എന്ന വാദം ശാഫിഈ മദ്ഹബിനന്യമാണ്. പുരുഷനുള്ളപ്പോൾ സ്ത്രീകളുടെ നിസ്‌കാരം കൊണ്ട് ഫർള് വീടുമെന്നു പറയുന്ന രണ്ടാം വിഭാഗക്കരുടെ ന്യായം സ്ത്രീകളുടെ നിസ്‌കാരം സ്വഹീഹാണല്ലോയെന്നാണ്. സ്വഹീഹാകുന്ന നിസ്ക്‌കാരം കൊണ്ടെല്ലാം ഫർളു വീടു മെന്നും ഈ ന്യായത്തിലെ രണ്ടാം ഭാഗത്തിലാ(കുബ്റാ)ണ് ഒന്നാം വിഭാഗക്കാർ വിയോജിക്കുന്നത്. ഒന്നാം ഭാഗം(സ്വഗ്റാ) ഇരു വിഭാഗവും സമ്മതിക്കുന്നതാണ്. അങ്ങനെയാകുമ്പോഴേ ന്യായം പ്രസക്തമാകൂവെന്നത് പറയേണ്ടതില്ലല്ലോ. എന്നു മാത്രമല്ല, അങ്ങനെത്തന്നെയാണു നിയമമുള്ളതെന്ന് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇബ്‌നുഹജർ തങ്ങളുടെ ഒന്നു രണ്ട് ഇബാറത്തുകൾ ഉദ്ധരിക്കാം.

وَكَوْنُ الْقِيَاسِ عَلَى شَيْءٍ يَقْتَضِي الِاتِّفَاقَ عَلَيْهِ أَغْلَبِيٌّ كَمَا صَرَّحَ بِهِ الرَّافِعِيُّ - تحفة ٧-٢٣٤ 

وَوَجْهُ دَلَالَتِهِ عَلَى مَا قُلْنَاهُ مَا صَرَّحَ بِهِ الرَّافِعِيُّ وَغَيْرُهُ مِنْ أَنَّ التَّعْلِيلَ إنَّمَا يَكُونُ بِمُتَّفَقٍ عَلَيْهِ قَالَ الرَّافِعِيُّ لَكِنْ غَالِبًا وَإِذَا ثَبَتَ ذَلِكَ عُلِمَ أَنَّ قَوْلَهُ لِأَنَّ الْإِقْرَارَ إلَخْ دَالٌّ عَلَى الِاتِّفَاقِ عَلَى هَذِهِ الْعِلَّةِ - فتاوى الكبرى ۲-۲۰۷

       ഇതിൽ നിന്ന് لِصِحَّةِ صَلَاتِهِنَّ എന്ന രണ്ടാം വിഭാഗത്തിന്റെ ഇല്ലത്ത് ഒന്നാം വിഭാഗക്കാരും സമ്മതിക്കുന്നതാണെന്ന് മനസ്സിലാക്കാമല്ലോ. ഈ നിയമം കൂല്ലിയ്യ് അല്ലല്ലോ; അഗ്ലബിയ്യല്ലേ; അപവാദമുണ്ടാകാമല്ലോ; ഈ വിഷയം അതിൽ പെട്ടതായിക്കൂടേ? ഈ ഊഹത്തിന് ഇബ്‌നുഹജർ(റ) തന്നെ മറുപടി പറയുന്നു:

أَنَّ هَذَا التَّوَهُّمَ مَدْفُوعٌ أَيْضًا بِأَنَّ الْأَصْلَ فِي الْغَالِبِ بِأَنْ يُحْتَجَّ بِهِ حَتَّى يُعْلَمَ خُرُوجُ ذَلِكَ الشَّيْءِ مِنْ ذَلِكَ الْغَالِبِ - فتاوى الكبرى ۲-۲۰۷

       പുരുഷന്റെ മുമ്പുള്ള സ്ത്രീകളുടെ നിസ്‌കാരം സ്വഹീഹല്ലെന്നറിയിക്കുന്ന പ്രമാണിക്കാൻ പറ്റുന്ന ഒന്നുമില്ലെന്നു മാത്രമല്ല. സ്വഹീഹാണെന്ന് അറിയിക്കുന്നതും സൂചിപ്പിക്കുന്നതുമായ ഇബാറത്തുകൾ എത്രയെങ്കിലുമുണ്ട്. പുരുഷനുള്ളിടത്ത് സ്ത്രീയെ കൊണ്ട് ഫർളു വീടില്ല എന്നു പറയുന്ന ഒന്നാം വിഭാഗത്തിൽപെട്ട, എന്നല്ല അതു നിസ്‌തർക്കമായി അതരിപ്പിച്ച ഇമാം ബഗ്‌വി (റ) രേഖപ്പെടുത്തുന്നതു നോക്കൂ.

ولو صلت جماعة من النساء على جنازة جاز ويصلين فرادى لأن النساء لا تسن لهن الجماعة في الصلاة على الميت فان صلت جماعة يقف امامهن وسطهن وان كان الفرض لا يسقط بهن - تهذيب ٢/٤٢٩

(ഒരു സംഘം സ്ത്രീകൾ ജനാസയുടെ മേൽ നിസ്‌കരിച്ചാൽ ഫർളു വീടുകയില്ലെങ്കിലും അതു ജാഇസാണ്). ഇതു ഫർളു വീടുന്നതിനു മുമ്പുള്ള നിസ്കാരമാണെന്നല്ലേ മനസ്സിലാകുന്നത്. ഫർളു വീടുകയില്ലെന്ന് അഭിപ്രായമുള്ളവരെല്ലാം അതു സ്വഹീഹല്ലെന്ന് അഭിപ്രായമുള്ളവരാണെന്നത് ശരിയല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. വ്യക്തമായിത്തന്നെ അറിയിക്കുന്ന ഇബാറത്തു കാണുക:

قَوْلُهُ أَوْ بَعْدَهُمْ - قَدْ يَدُلُّ عَلَى امْتِنَاعِ صَلَاتِهِنَّ وَصَلَاةِ الصِّبْيَانِ قَبْلَ الرِّجَالِ فَلْيُرَاجَعْ فَإِنَّهُ لَا يَبْعُدُ عَدَمُ الِامْتِنَاعِ - سم ۳-۳۰۱ ع ش)

(ഔ ബഅ്ദഹും -أَوْ بَعْدَهُمْ- എന്ന വാക്ക് സ്ത്രീകളുടെയും കുട്ടികളുടെയും നിസ്കാരം പുരുഷന്മാർക്ക് മുമ്പ് പാടില്ലെന്നറിയിച്ചേക്കും. അതു പരിശോധിക്കപ്പെടേണ്ടതാണ്. കാരണം, അതു നിഷിദ്ധമല്ലെന്നത് വിദൂരമല്ല.)

       ലാ യബ്‌ഉദു -لَا يَبْعُدُ- എന്നത് ഇഹ്‌തിമാലിനും തംരീളിനും വരുന്നതാണെന്ന ഇമാം കുർദി(റ)യെ പോലുള്ളവരുടെ ഇബാറത്ത് കണ്ട് ആ പ്രയോഗം വരുന്ന സ്ഥലങ്ങളിലെല്ലാം, അതിൻ്റെ ശേഷം പറയുന്ന കാര്യം ളഈഫാണെന്നോ വിദൂര സാദ്ധ്യത പറഞ്ഞതാണെന്നോ മനസ്സിലാക്കുന്നതും വിധി കൽപിക്കുന്നതും ശരിയല്ല. ഫുഖഹാഇൻ്റെ വിശേഷിച്ച് ഇബ്‌നുഖാസിമിൻറെ ഇബാറത്തുകൾ പരിചയമുള്ളവരാരും അങ്ങനെ പറയില്ല. തർജീഹിൻ്റെയും ജസ്‌മിൻ്റെയും സ്വീഗയല്ലാത്തതെല്ലാം തള്ഈഫിന്റേതാണെന്നും തള്ഈഫിന്റേതല്ലാത്തതെല്ലാം തർജീഹിനാണെന്നും മനസ്സിലാക്കരുത്. ഇഹ്‌തിമാലിനാണെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ജസ്‌മിനല്ലെന്നാണ്. (ജസ്‌മു ചെയ്‌തു പറയണമെങ്കിൽ അസ്ഹാബിന്റെ വ്യക്തമായ നഖ്‌ല് കാണണമല്ലോ.) അതുകൊണ്ട് തള്ഈഫോ തർജീഹോ അനിവാര്യമല്ല. പറഞ്ഞയാൾ ആരാണെന്നും എവിടെയാണെന്നും നോക്കിയാണ് മദ്ഹബിലെ മുഅ്‌തമദാണോ, അല്ലേ എന്നു വിധി കല്പിക്കൽ. അങ്ങനെ പ്രബലമാക്കപ്പെടുന്നത് ചിലപ്പോൾ തർജീഹിൻ്റെ ശൈലിയിൽ പറഞ്ഞതാകും. ചിലപ്പോൾ ജസ്‌മിൻ്റെ ശൈലിയിലുള്ളതായിരിക്കും. ചിലപ്പോൾ ഇഹ്‌തിമാലിൻ്റെ ശൈലിയിലുള്ളതായിരിക്കും. ഇനി ലാ യബ്ഉദു തള്ഈഫിനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആരുടെയെങ്കിലും കലാമുകളിൽ അങ്ങനെയും വരാറുണ്ടെന്നു മാത്രമേ അതിന് അർത്ഥം വയ്ക്കാവൂ.

       ഇബ്‌നുഹജർ(റ) തന്നെ തൻ്റെ തുഹ്ഫയിലും മറ്റും എത്രയോ സ്ഥലങ്ങളിൽ لا يبعد പ്രയോഗിച്ചത് കാണാം. അതെല്ലാം ളഈഫാണെന്നു പറയാമോ? ഒരിക്കലുമില്ല. ജസ്‌മിൻ്റെ ശൈലിയിൽ പറയാനുതകുന്ന നഖ്ൽ കാണാതിരിക്കുമ്പോൾ അവർ നടത്തുന്ന ബഹ്‌സിൻ്റെ ശൈലിയാണിത്. അതിനെ ചിലപ്പോൾ റാജിഹാക്കും. ചിലപ്പോൾ ളഈഫാക്കും. ചിലപ്പോൾ നിരുപാധികം പറയും. ചുരുക്കത്തിൽ لا يبعدذ എന്ന പ്രയോഗം കൊണ്ടു മാത്രം പറഞ്ഞ കാര്യം മദ്ഹബിൽ പ്രബലമാണെന്നോ ബലഹീനമാണെന്നോ സിദ്ധമാകില്ല. പറഞ്ഞയാളുടെ അഭിപ്രായമായി മനസ്സിലാക്കാമെന്നു മാത്രം. ഒരുദാഹരണം പറയാം. കുളിപ്പിക്കുന്നവൻ മയ്യിത്തിൽ നിന്ന് നല്ലതു കണ്ടാൽ അതു പറയണമെന്നും ചീത്ത കണ്ടാൽ മറച്ചു വയ്ക്കണമെന്നുമുള്ള ചർച്ചയിൽ ഇമാം അദ്റഇ(റ) രേഖപ്പെടുത്തുന്നു:

إذَا رَأَى مِنْ مُبْتَدِعٍ أَمَارَةَ خَيْرٍ كَتَمَهَا وَلَا يَبْعُدُ إيجَابُهُ

ഇതിനെക്കുറിച്ച് തുഹ്ഫയിൽ പറഞ്ഞത് بَلْ بَحَثَ وُجُوبَ الْكَتْمِ എന്നാണ്. ശർവാനി പറയുന്നു: قَوْلُهُ بَحَثَ إلَخْ - اعْتَمَدَهُ  الْمُغْنِي وَالنِّهَايَةُ എന്നുമാത്രമല്ല, സുമൂത്വുദ്ദുററിൽ രേഖപ്പെടുത്തിയതു ഇങ്ങനെ:

وَنَحْو لَا يَبْعُدُ قِيلَ اسْتُعْمِلَا * فِيمَا لَدَى الْقَائِلِ جَا مُحْتَمِلا 
وقِيلَ مِمَّا قَدْ آتَى مُمَرِّضَا * وَقِيلَ مِمَّا لِاعْتِمَادٍ وَارْتِضا
وَعِنْدِي الْأَصْوَبُ ذَا الْأَخِيرُ * فَإِنَّهُ يَعْضُدُهُ أُمُورُ

       തർജീഹിന്റെ ശൈലിയിൽ പറഞ്ഞതേ മദ്ഹബിൽ പ്രബലമാകുകയുള്ളൂവെന്നോ അതെല്ലാം മദ്ഹബിൽ പ്രബലമായിരിക്കുമെന്നോ മനസ്സിലാക്കരുത്. അതിനാൽ, പുരുഷൻ്റെ മുമ്പുള്ള സ്ത്രീകളുടെ നിസ്ക‌ാരം നിഷിദ്ധമല്ലെന്നത് ഇബ്‌നുഖാസിമിന്റെ അഭിപ്രായമാണ്. ഇബ്‌നുഹജർ (റ) لا يبعد എന്ന് പറഞ്ഞത് മഹാനരുടെ അഭിപ്രായമായതു പോലെ. അതിനെ എങ്ങനെയാണോ വിലയിരുത്തുക അങ്ങനെ ഇതിനെയും വിലയിരുത്തിയാൽ മതി. ഇബ്‌നുഖാസിം പറഞ്ഞതും അലിയ്യുശബ്റാമല്ലിസി സ്ഥിരീകരിച്ചതുമായ മസ്‌അല, അതിനോട് എതിരാകുന്നതൊന്നും ഇല്ലാതിരിക്കുക മാത്രമല്ല ശരി വയ്ക്കുന്നവ നിലനില്ക്കുകയും ചെയ്യുമ്പോൾ വിശേഷിച്ചും അതു മദ്ഹബിൽ പ്രബലമാണെന്നു പറയാൻ മദ്ഹബിനെ പഠിച്ചവർക്ക് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

       *മുമ്പുള്ള നിസ്‌കാരം കൊണ്ട് ഫർള് വീടില്ലെന്നു പറഞ്ഞതിൽ നിന്ന് അതു സ്വഹീഹല്ലെന്നു മനസ്സിലാകില്ലെന്നു മാത്രമല്ല, മറിച്ചാണ് മനസ്സിലാകുക. കാരണം, സ്വിഹ്ഹത്തിനേക്കാൾ ഖാസ്സാണ്-പരിമിതം-സൂകൂതുൽ ഫർള്.* ഒരു കാര്യം സ്വഹീഹാണെന്നു സ്ഥിരപ്പെട്ടതിനു ശേഷമേ അതു കൊണ്ട് ഫർളു വീടുമോ ഇല്ലയോ എന്ന ചർച്ചക്ക് പ്രസക്തിയുള്ളൂ. ഫുഖഹാഇൻ്റെ വിശദീകരണങ്ങളിൽ നിന്ന് ഇതു ശരിക്കു വ്യക്തമാകുകയും ചെയ്യുന്നുണ്ട്.

       കുട്ടിയും സ്ത്രീയുമുണ്ടാകുന്ന സന്ദർഭത്തിൽ സ്ത്രീയുടെ നിസ്‌കാരം കൊണ്ട് ഫർള് വീടില്ലെന്ന് അഭിപ്രായമുള്ള ഇമാം റംലി(റ) അതിനു ന്യായം പറയുന്ന കൂട്ടത്തിൽ രേഖപ്പെടുത്തിയത് കാണുക:

قَدْ يُخَاطَبُ الشَّخْصُ بِشَيْءٍ وَيَتَوَقَّفُ فِعْلُهُ عَلَى فِعْلِ شَيْءٍ آخَرَ، لَا سِيَّمَا فِيمَا يَسْقُطُ عَنْهُ الشَّيْءُ بِفِعْلِ غَيْرِهِ فَلَا يُخَاطَبْنَ بِهِ خِطَابَ فَرْضٍ وَلَا يَسْقُطُ بِفِعْلِهِنَّ

ഇതിനെ വിശദീകരിച്ച് റശീദി(റ) എഴുതുന്നു:
قَوْلُهُ: ... يَتَوَقَّفُ فِعْلُهُ) أَيْ فِعْلُهُ الْمُسْقِطُ لِلْفَرْضِ فَلَا يُنَافِي مَا يَأْتِي ٤٨٤/٢

(സ്ത്രീയുടെ നിസ്കാരം കുട്ടിയുടെ നിസ്കാരത്തിന്റെ മേൽ തവഖ്ഖുഫ് ആണെന്നതിന്റെ ഉദ്ദേശ്യം ഫർളു വീടുന്ന നിസ്കാരം തവഖ്ഖുഫാണന്നാണ്. അങ്ങനെ വരുമ്പോൾ ശേഷം വരുന്നതിനോട് ഇത് എതിരാവില്ല.) ഫർളു വീടില്ലെന്നതിനു പുറമെ നിസ്കാരത്തിനു സാധുതയുമില്ലെന്നാണ് ഉദ്ദേശമെങ്കിൽ ഈ വിശദീകരണത്തിനെന്തർത്ഥം?!
 
       ലാ യസ്ഖുതു എന്നതിനെ ലാ യുജ്‌സിഉവിന്റെ പര്യായമാക്കി نفي الإجزاء يفيد الفساد പൊക്കിപ്പിടിച്ച് സ്ത്രീകളുടെ നിസ്കാരം ഫസാദാക്കുന്നവർ ഉസ്വൂലും ഫിഖ്‌ഹും ഒന്നു കൂടി പഠിക്കണമെന്നേ പറയാനുള്ളൂ. لِأَنَّ الْمَدَارَ فِي الْفُرُوعِ الْفِقْهِيَّةِ عَلَى مَا يُوَافِقُ كَلَامَ الْفُقَهَاءِ لَا الْأُصُولِيِّينَ എന്ന തുഹ്ഫയുടെ (2-264) പ്രസ്‌താവന ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു.

       അപ്പോൾ *പുരുഷനുള്ളപ്പോൾ സ്ത്രീകളുടെ നിസ്‌കാരം- അതു മുമ്പായാലും കൂടെയായാലും ശേഷമായാലും സ്വഹീഹാണെന്നു വ്യക്തമായി. സ്വഹീഹാകുന്ന നിസ്‌കാരങ്ങളേതും ഫർളല്ലെങ്കിൽ സുന്നത്തായി സംഭവിക്കുന്നതാണെന്ന് പറയേണ്ടതില്ല.*

لِأَنَّ كَوْنَهَا عِبَادَةٌ يَسْتَلْزِمُ كَوْنَهَا مَطْلُوبَةً إيجَابًا أَوْ نَدْبًا. أَمَّا الْإِبَاحَةُ وَالْعِبَادَةُ فَلَا يَجْتَمِعَانِ - اسنی المطالب ۱-۳۲۳

       പുരുഷനുള്ളപ്പോൾ സ്ത്രീകളുടെ നിസ്ക‌ാരം ഫർളല്ലെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക് അതു സുന്നത്താണെന്ന് വ്യക്തമായി. അത് ഫുഖഹാഅ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

صَلَاةُ النِّسَاءِ مَعَ وُجُودِ الرِّجَالِ فَإِنَّهَا مَحْضُ تَطَوُّعٍ - تحفة

(പുരുഷൻ ഉള്ളതോടു കൂടെ(മുമ്പ്/കൂടെ/ശേഷം) സ്ത്രീകളുടെ നിസ്കാരം സുന്നത്താണ്.)

وَإِذَا حَضَرْنَ مَعَ الرِّجَالِ لَمْ يَتَوَجَّهْ الْفَرْضُ عَلَيْهِنَّ (محلي) 
بَلْ تَقَعُ صَلَاتُهُنَّ مَعَهُمْ نَافِلَةً (عميرة) 
تقع نفلا مع الاكتفاء بغيرهن (بشرى، بجيرمي)

(സ്ത്രീകൾ പുരുഷന്മാരോട് കൂടെയാണുള്ളതെങ്കിൽ അവരുടെ മേൽ ഫർളു വരികയില്ല. എന്നാലും അവരുടെ നിസ്കാരം അവരുള്ള സമയം/മറ്റുള്ളവരെ കൊണ്ട് മതിയാകുന്ന സമയം സുന്നത്തായി സംഭവിക്കും.)

       സുന്നത്തായി സംഭവിക്കുന്ന ഈ മൂന്നു നിസ്‌കാരങ്ങളും നിർവ്വഹിക്കൽ സ്ത്രീകൾക്ക് സുന്നത്തുണ്ടോ? ഉണ്ടെന്നാണ് ഫുഖഹാഇന്റെ ഇബാറത്തുകളിൽ നിന്നു മനസ്സിലാകുന്നത്. وقعت نفلا، تقع نفلا എന്നു പറഞ്ഞതു  കൊണ്ട് നിസ്കരിക്കൽ സുന്നത്താണെന്നു സിദ്ധമാകാത്തതു പോലെ  സുന്നത്തില്ല എന്നും കിട്ടില്ല. സുന്നത്തായി സംഭവിക്കുന്ന കാര്യങ്ങളിൽ ചെയ്യൽ സുന്നത്തുള്ളതും കറാഹത്തുള്ളതും ഖിലാഫുൽ ഔലയായതുമെല്ലാമുണ്ടാകാം. ഫർളായി സംഭവിക്കുന്ന കാര്യവും ചെയ്യൽ നിർബ്ബന്ധമുള്ളതും സുന്നത്തുള്ളതുമെല്ലാമുണ്ടാകാം.

       പുരുഷനുള്ള സന്ദർഭത്തിൽ സ്ത്രീകൾക്ക് നിസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണെന്നു ഫുഖഹാഇൻ്റെ ഇബാറത്തുകളിൽ നിന്നു മനസ്സിലാക്കാം. ഒന്നാമതായി സ്ത്രീകളുടെ നിസ്‌കാരം സുന്നത്തായി സംഭവിക്കും എന്നു പറഞ്ഞതു പോലെ സുന്നത്താണ്, തത്വവ്വുആണ്, മൻദൂബത്താണ്, നാഫിലത്താണ് എന്നു തന്നെയും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്. ഇവയെല്ലാം പര്യായ പദങ്ങളാണ് (തുഹ്ഫ: 2-219). മറ്റൊരു ഇബാറത്തു കാണുക:

والحاصل ان مقتضى عدم ندب الإعادة لأجل انها لا يتنفل عدم ندبها للنساء لذلك المعنى بعينه فعدم ندب اعادتها لهذا المعنى ينقضه ويخالفه ندبها للنساء مع تحقق هذا المعنى فليتأمل - ابن قاسم

       ഇത്തരം ഇബാറത്തുകളിൽ നിന്നു തന്നെ സ്ത്രീകൾക്ക് നിസ്‌കരിക്കൽ സുന്നത്തുണ്ടെന്നു മനസ്സിലാക്കാം. മാത്രമല്ല, മയ്യിത്തു നിസ്കാരത്തിന്റെ നിർബ്ബന്ധമായ നിർദ്ദേശത്തിൽ സ്ത്രീകളും പെട്ടിട്ടുണ്ടെന്നും പുരുഷനുള്ളിടത്ത് ആ ഫർളായ നിർദ്ദേശം അവരുടെ മേൽ വരില്ലെന്നു മാത്രമേയുള്ളൂവെന്നും മുമ്പു വിവരിച്ചുവല്ലോ. ഫർളായ നിർദ്ദേശം വരുകയില്ലെന്നതിൽ നിന്ന് സുന്നത്തായ നിർദ്ദേശം വരുന്നുവെന്നു മനസ്സിലാക്കാമല്ലോ.

       മയ്യിത്തു നിസ്ക‌ാരത്തിൽ നിർബ്ബന്ധമായ നിർദ്ദേശവും സുന്നത്തായ നിർദ്ദേശവുമുണ്ട്. فَلَا يُخَاطَبْنَ بِهِ خِطَابَ فَرْضٍ എന്ന നിഹായയുടെയും الْمُسْقِطُ لِلْفَرْضِ എന്ന റശീദി(റ)യുടെയും ഇബാറത്തുകൾ മുമ്പുദ്ധരിച്ചുവല്ലോ. ഇബ്നുഖാസിം പറയുന്നതു കാണുക:

قَدْ يُجَابُ عَنْ ذَلِكَ بِأَنَّهُنَّ فِي هَذِهِ الْحَالَةِ خُوطِبْنَ بِأَمْرِهِ وَضَرْبِهِ لَا بِفِعْلِ الصَّلَاةِ كَمَا أَشَارَ إلَى ذَلِكَ شَيْخُنَا الشِّهَابُ الرَّمْلِيُّ وَلَعَلَّ الْمُرَادَ بِقَوْلِهِ لَا بِفِعْلِ الصَّلَاةِ أَيْ عَلَى وَجْهِ الْوُجُوبِ سم ع ح -٣-١٤٩
എന്നു മാത്രമല്ല, ഇമാം കുർദി ഈആബിൽ നിന്ന് ഉദ്ധരിക്കുന്നു:

 وقد قال الشيخان يصلي عليه من خوطب بالصلاة عليه يوم موته وجوبا او ندبا - المواهب المدنية (١-٤٤٧)

يُصَلِّي عَلَيْهِ مَنْ كَانَ مُخَاطَبًا بِالصَّلَاةِ عَلَيْهِ يَوْمَ مَوْتِهِ وُجُوبًا أَوْ نَدْبًا مِنْ رَجُلٍ وَامْرَأَةٍ وَعَبْدٍ - شرح المهذب (٥-٢٤٨)

(അടിമ, സ്ത്രീ, പുരുഷൻ എന്നീ സുന്നത്തായോ നിർബ്ബന്ധമായോ നിസ്കാരം കൊണ്ട് മരണദിവസം നിർദ്ദേശിക്കപ്പെട്ടവർക്കെല്ലാം മറഞ്ഞ മയ്യിത്ത് നിസ്കരിക്കാം.)

       ഹാജറായ മയ്യിത്തു നിസ്‌കാരം നിർബ്ബന്ധമോ സുന്നത്തോ ഉള്ളവർക്കാണ് മറഞ്ഞ മയ്യിത്തു നിസ്‌കാരമുള്ളതെന്നും അവരിൽ സ്ത്രീകൾ പെടുമെന്നും ഇതിൽ നിന്നു വ്യക്തമാണ്. മറഞ്ഞ മയ്യിത്തു നിസ്‌കാരം സ്വഹീഹും സുന്നത്തുമാണെന്നതിനു ഫുഖഹാഅ് പറഞ്ഞ اهل الفرض എന്നതിന്റെ താൽപര്യം بان يكون حينئذ مكلفا مسلما طاهرا (ശുദ്ധിയുള്ള മുസ്‌ലിമായ മുകല്ലഫുകൾ). അതിനെ വിശദീകരിച്ച് ശർവാനി اي بخلاف الكافر والحائض يومئذ - نهاية (ع) ح ٣-١٥١) 

       ത്വാഹിറൻ -طاهرا- എന്നു വ്യക്തമായി പറഞ്ഞതും بخلاف الحائض എന്ന് അതിന്റെ മുഹ്തറസായി വിശദീകരിച്ചതും മറഞ്ഞ മയ്യിത്തു നിസ്കാരം പൊതുവെ സ്ത്രീകൾക്ക് സുന്നത്തുണ്ടെന്ന് അറിയിക്കുന്നുണ്ട്. അതേസമയം ഹൈളുകാരിയും കാഫിറും അശുദ്ധിക്കാരനെ പോലെയാണെന്നും അതിനാൽ അവർക്കും മറഞ്ഞ നിസ്‌കാരം സുന്നത്താണെന്നും ഇമാം ഹറമൈനിയും അവരോടു പിൻതുടർന്ന് ഇമാം ഗസ്സാലിയും പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ ഖണ്ഡിച്ച് ഇബ്നു‌ഹജർ(റ) പറയുന്നു: അവർ രണ്ടു പേരും ഫർളിൻ്റെ അഹ്‌ലുകാരിൽ എന്നല്ല, നിസ്കാരത്തിന്റെ അഹ്‌ലുകാരിൽ തന്നെ പെട്ടവരല്ല. 'മരണസമയം നിർബ്ബന്ധമോ സുന്നത്തോ ആയ നിർദ്ദേശമുള്ളവർക്കാണ് മറഞ്ഞ നിസ്കാരം' എന്ന് ശൈഖാനി പറഞ്ഞിട്ടുണ്ട് . (ഈആബ്) ഫർളിന്റെ അഹ്‌ലുകാർ എന്നു പറഞ്ഞതിൽ സ്ത്രീ പെടുന്നതെങ്ങനെയെന്ന സംശയത്തിന് ഇമാമുകൾ പറയുന്ന മറുപടി: അവർ തനിച്ചാകുന്ന സന്ദർഭം പരിഗണിച്ച് അവരും ഫർളിൻ്റെ അഹ്‌ലുകാരിൽ പെട്ടു. അതുകൊണ്ടു തന്നെ മരണസമയം പുരുഷനില്ലാത്ത സ്ത്രീകൾക്കു മാത്രമേ മറഞ്ഞ നിസ്‌കാരം സുന്നത്തുള്ളൂവെന്ന് പറയുന്നത് ശരിയല്ല. 

       അബ്ദുല്ലാഹിബ്‌നു മുഹമ്മദ് ബാ ഖുശൈർ(റ) തൻ്റെ ഖലാഇദിൽ രേഖപ്പെടുത്തുന്നു.

ولا يصلي على غائب وقبر الا اهل فرضها عند الموت. فيدخل فيه النساء الا ان يرد نص بخلافه لا الصبي ونحوه

(മറഞ്ഞ മയ്യിത്തിന്റെ മേലിലും ഖബ്റിന്റെ അരികെ വച്ചുമുള്ള നിസ്‌കാരം മരണസമയത്ത് ഫർളിന്റെ ആളുകൾ മാത്രമേ നിർവ്വഹിക്കാവൂ. അപ്പോൾ സ്ത്രീകൾ അവരിൽപെടും. അതിനെതിരായി നസ്സു കണ്ടാലൊഴികെ. കുട്ടിയും പോലുള്ളവരും പെടുകയുമില്ല, പേ: 197) എന്നുമാത്രമല്ല, ഇമാം റംലി വ്യക്തമായിത്തന്നെ അക്കാര്യം രേഖപ്പെടുത്തുന്നു.

قوله لمن كان من اهل فرض الصلاة عليه يوم موته) يشعر بأنه لا تصح صلاة النساء اذا كان وقت الموت هناك رجل وليس بمراد - حاشية الأسنى ١-٣٢٢

('മരണസമയം ഫർളിന്റെ അഹ്‌ലുകാർക്ക്' എന്ന വാക്ക് മരണസമയം അവിടെ പുരുഷന്മാരുണ്ടെങ്കിൽ സ്ത്രീകൾക്ക് മറഞ്ഞ മയ്യിത്ത് നിസ്കാരം സ്വഹീഹാവില്ലെന്നറിയിക്കുന്നുണ്ടെങ്കിലും ആ പറഞ്ഞതിന് അങ്ങനെ ഉദ്ദേശമില്ല.)

       ഇത്രയും വിവരിച്ചതിൽ നിന്ന് പുരുഷനുള്ളപ്പോൾ സ്ത്രീകൾക്ക് നിസ്കാരം കൊണ്ടുള്ള നിർബ്ബന്ധ ബാദ്ധ്യതയില്ല എന്നും അവരുടെ നിസ്കാരം കൊണ്ട് ഫർള് വീടില്ലെന്നും അതേസമയം, നിസ്കരിക്കൽ സുന്നത്തും നിസ്‌കാരം സുന്നത്തായി സംഭവിക്കുമെന്നും, അത് അവരുടെ മുമ്പോ കൂടെയോ ശേഷമോ എന്ന വ്യത്യാസമില്ലെന്നും പറയപ്പെട്ട നിലയിൽ പുരുഷനുണ്ടോ ഇല്ലേ (ഉണ്ടെങ്കിൽ സുന്നത്ത്, ഇല്ലെങ്കിൽ ഫർള്) എന്നതാണ് വിഷയത്തിൻ്റെ മർമ്മമെന്നും മനസ്സിലാക്കാം.

       *നിർബ്ബന്ധ ബാദ്ധ്യതയില്ലാത്തതു കൊണ്ട് ഫർളു വീടുകയില്ലെന്ന് പറഞ്ഞതിൽ നിന്നു തന്നെ അതു സ്വഹീഹാകുമെന്നും സുന്നത്താണെന്നും മനസ്സിലാക്കാം* എന്ന് വിശദീകരിച്ചല്ലോ. അതു കൊണ്ടു തന്നെ മുമ്പുള്ള നിസ്ക്കാരം സ്വഹീഹാണെന്നോ സുന്നത്തായി സംഭവിക്കുമെന്നോ പറയേണ്ടതില്ല എന്നു മനസ്സിലാക്കിയാൽ സുന്നത്തായി സംഭവിക്കുമെന്ന് പറഞ്ഞ ചില സ്ഥലങ്ങളിൽ معهم او بعدهم  എന്ന് മാത്രം പറഞ്ഞതിന്റെ കാരണം മനസ്സിലാകാതിരിക്കില്ല. معهم എന്നു മാത്രം പറഞ്ഞവരുമുണ്ടല്ലോ. അതിൽ നിന്ന് ശേഷമുള്ള നമസ്കാരം സ്വഹീഹാകില്ല എന്നു കിട്ടാത്തതു പോലെ معهم او بعدهم എന്ന് പ്രയോഗിച്ചതിൽ നിന്ന് മുമ്പുള്ള നിസ്കാരം സ്വഹീഹാകില്ല എന്നും കിട്ടില്ല. ഇതെല്ലാം معهم എന്നതിന് പുരുഷന്മാരുടെ കൂടെ എന്നാണർത്ഥമെന്ന വാദപ്രകാരമാണ്. യഥാർത്ഥത്തിൽ معهم എന്നതിൻ്റെ ഉദ്ദേശ്യം പുരുഷന്മാർ ഉള്ളതിനോടു കൂടെ എന്നാണ്. ഇമാം അസ്നവിയുടെ മുഹിമ്മാത്തിൽ നിന്ന് ശർഹുൽബഹ്ജയിൽ സകരിയ്യൽ അൻസ്വാരി(റ) ഉദ്ധരിക്കുന്നു:

وصلاتهن وصلاة الصبيان مع الرجال او بعدهم تقع نفلا لأن الفرض لا يتوجه عليهم

ഈ ഇബാറത്തിൽ പുരുഷന്മാരുടെ കൂടെയും ശേഷവും (മുമ്പല്ല) എന്നർത്ഥം വയ്ക്കുകയാണെങ്കിൽ അതിന്, ഫർള് അവരുടെ മേൽ വരുന്നില്ല എന്ന ആമ്മായ(മുമ്പും കൂടെയും ശേഷവും ബാധകമായ) ഇല്ലത്ത് എങ്ങനെ അർത്ഥവത്താകും. മാത്രമല്ല, അതിനു ശേഷമുള്ള و ما قاله في النساء قاله في المجموع എന്ന കലാമും مع الرجال എന്നതിന് പുരുഷന്മാരുള്ളതോടു കൂടെ എന്നാണർത്ഥമെന്നറിയിക്കുന്നുണ്ട്. കാരണം, മജ്‌മൂഇൽ معهم  എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനും പുറമെ ശർഹുൽ ബഹ്ജയുടെ وما قاله في الصبيان قد يستشكل بالإكتفاء بصلاتهم مع وجود الرجال (പുരുഷന്മാരുള്ളതോടു കൂടെ ആൺകുട്ടികളുടെ നമസ്കാരം കൊണ്ട് ഫർളു വീടുമെന്ന് പറഞ്ഞതു കൊണ്ട് ഇവിടെ കുട്ടിയുടെ കാര്യത്തിൽ പറഞ്ഞത് സംശയമുളവാക്കുന്നു.) എന്ന സംശയത്തിന് പ്രസക്തിയുണ്ടാകണമെങ്കിൽ മുമ്പുള്ള നിസ്ക‌ാരവും مع الرجال എന്നതിൽ പെട്ടതാകണമല്ലോ. കാരണം, ഫർളു വീടുന്ന നിസ്കാരം അതാണല്ലോ. ഈ സംശയത്തിന് തുടർന്നു പറയുന്ന മറുപടി അക്കാര്യം വളരെ വ്യക്തമായി അറിയിക്കുന്നുണ്ട്. ويجاب بان صلاتهم تقع نفلا وتكفي عن الفرض (കുട്ടിയുടെ നിസ്കാരം ഫർളായി സംഭവിക്കുന്നതും ഫർളിനെ തൊട്ട് മതിയാകുന്നതുമാണ്). ഇതു മുമ്പുള്ള നിസ്കാരമല്ലെന്ന് ആരെങ്കിലും പറയുമോ?!

       അപ്പോൾ معهم او بعدهم എന്നത് മുമ്പുള്ള നിസ്കാരത്തെ പുറത്താക്കാൻ വേണ്ടി പറഞ്ഞ ഉപാധികളല്ല. തഅ്മീമിനു വേണ്ടി പറഞ്ഞതാണെന്ന് വ്യക്തം. മുഹിമ്മാത്തിലെ ഇബാറത്തു തന്നെ هذا التحليل ينتقض بالنسوة والصبيان فان صلاتهم تقع نفلا سواء وقعت مع صلاة الرجال ام بعدها لأن الفرض لا يتوجه عليهم مع وجود الرجال - مهمات ٣-٤٩٢ ٤٩٣ എന്നാണ്.

       മഅഹും -معهم- എന്നതിൽ തന്നെ മൂന്നു രൂപവും പെട്ടിട്ടുണ്ടെങ്കിൽ പിന്നെയെന്തിനാണ് او بعدهم എന്നു പറയുന്നതെന്ന സംശയമുണ്ടായേക്കാം. ഫർളു വീടില്ലെന്നു പറഞ്ഞ സ്ഥലങ്ങളിൽ وهناك رجال، مع وجود الرجال، معهم തുടങ്ങിയ വാക്കുകളാണ് കൊണ്ടു വന്നിട്ടുള്ളത്. അത് ഫർളു വീടുന്നതിൻ്റെ മുമ്പുള്ള നിസ്കാരത്തെ കുറിച്ചാണല്ലോ. അപ്പോൾ ഫർളു വീടിയതിൻ്റെ ശേഷമുള്ള നമസ്കാരവും സുന്നത്തായി സംഭവിക്കുമെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് او بعدهم എന്നു പറഞ്ഞത്. معهم എന്ന് മാത്രം പറഞ്ഞിടത്ത് പുരുഷന്മാരുള്ളതോടു കൂടെ എന്നാണ് അർത്ഥം. അതു മൂന്നു രൂപത്തെയും ഉൾക്കൊള്ളുന്നതുമാണ്. അതിൻ്റെ കൂടെ او بعدهم എന്നു കൂട്ടുമ്പോഴാണ് ആശയക്കുഴപ്പത്തിന്നിട വരുന്നത്. അതുകൊണ്ടാണല്ലോ او بعدهم എന്ന വാക്ക് മാത്രം (معهم എന്നതല്ല) സംശയമുളവാക്കാനിടയുണ്ടെന്ന് ഇബ്നുഖാസിം പ്രസ്‌താവിച്ചത്.

       ഇത്തരം സംശയങ്ങളെല്ലാം നീക്കാൻ വേണ്ടി തന്നെയാണ് ഉൾസാരങ്ങൾ ഒളിഞ്ഞു കിടക്കുന്ന അത്ഭുത ഗ്രന്ഥമെന്ന് ഉൾക്കാഴ്‌ചയുള്ള പണ്ഡിതർ ഒന്നടങ്കം വിശേഷിപ്പിച്ച തുഹ്ഫയിൽ ഇബ്നു ഹജർ (റ) مع وجود الرجال എന്നു പറഞ്ഞത്. مع رجل എന്ന ബഹ്ജയുടെ കലാമിൽ وجود എന്ന് സകരിയ്യൽ അൻസ്വാരി വിശദീകരിച്ചതും മറ്റൊന്നു കൊണ്ടല്ല. അത് മൂന്നു രൂപത്തേയും ഉൾകൊള്ളുന്നുവെന്നതിൽ ആർക്കും തർക്കമുണ്ടാകുമെന്നു  തോന്നുന്നില്ല. തുഹ്ഫക്കൊപ്പിച്ച് മറ്റു കിതാബുകൾ മനസ്സിലാക്കുകയല്ലാതെ മറിച്ചുള്ള രീതി ശരിയല്ലെന്ന് കേരളക്കാരോടു  വിശേഷിച്ചും പറയേണ്ടതില്ലല്ലോ.  അതുപോലെ ചില ഇബാറത്തുകളിൽ സ്ത്രീകളുടെയും കൂട്ടികളുടെയും നമസ്‌കാരം സുന്നത്തായി സംഭവിക്കുമെന്നു പറഞ്ഞിടത്ത് تبعا لهم എന്നുണ്ട്. അതുകൊണ്ട് മുമ്പുള്ള നിസ്കാരം സ്വഹീഹല്ലെന്ന് കിട്ടുമെന്നു പറയുന്നത് ശരിയല്ല. പുരുഷന്മാരുള്ളതു കൊണ്ട് അവരുടെ ഫർളിൻ്റെ അനുബന്ധമായിട്ടാണ് മറ്റുള്ളവരുടേത് സുന്നത്തായത് എന്നു മാത്രമേ അതിനർത്ഥമുള്ളൂ. അതിൽ നിന്ന് നിർവ്വഹണം ശേഷമായിരിക്കണമെന്നത് നിബന്ധനയാണെന്നു മനസ്സിലാക്കാവതല്ല.

       ഒരുദാഹരണം നോക്കൂ:
فَإِنْ نَوَى) بِالتَّيَمُّمِ (فَرْضًا وَنَفْلًا) أَيْ اسْتِبَاحَتَهُمَا (أُبِيحَا) لَهُ، وَإِنْ لَمْ يُعَيِّنْ الْفَرْضَ فَيَأْتِي بِأَيِّ فَرْضٍ شَاءَ، وَإِنْ عَيَّنَ فَرْضًا جَازَ لَهُ فِعْلُ فَرْضٍ غَيْرِهِ (أَوْ) نَوَى (فَرْضًا فَلَهُ النَّفَلُ) مَعَهُ (عَلَى الْمَذْهَبِ) تَبَعًا لَهُ، وَفِي قَوْلٍ لَا لِأَنَّهُ لَمْ يَنْوِهِ، وَفِي ثَالِثٍ لَهُ النَّفَلُ بَعْدَ فِعْلِ الْفَرْضِ لَا قَبْلَهُ لِأَنَّ التَّابِعَ لَا يَتَقَدَّمُ - محلى

       അത്താബിഉ ലാ യതഖദ്ദമു -التابع لا يتقدم- എന്ന ഖാഇദ പിടിച്ച് നിയമമുണ്ടാക്കുന്നത് അബദ്ധമാണന്നും പലപ്പോഴും അതിനു തടസ്സമാകുന്ന ന്യായങ്ങൾ ഫുഖഹാഇന്റെയടുക്കൽ ഉണ്ടാകാമെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നു മാത്രമല്ല, ഈ വാദപ്രകാരം മുമ്പുള്ള നിസ്‌കാരം മാത്രമല്ല, കൂടെയുള്ള നമസ്‌കാരവും സ്വഹീഹല്ലെന്നു പറയേണ്ടിവരും. കാരണം, കൂടെയായിരിക്കലും تبعا എന്നതിനോട് എതിരാണ്.
 لأن المقارنة تنافي التبعية ع ح (٦ -١١٠ )
എന്നു മാത്രമല്ല, നമ്മുടെ മയ്യിത്ത് നിസ്ക്‌കാര വിഷയത്തിൽ തന്നെ ഇബ്‌നുഖാസിമിൻ്റെ പരാമർശം ശർഹു ബാഫള്ലിൻ്റെ ഹാശിയ ജർഹസി ഉദ്ധരിച്ചത് ഇങ്ങനെ: فتصح صلاته تبعا لهم وان سبقهم

       ഈ രൂപത്തിൽ ശൈഖാനിയുടെയും ഇബ്‌നുഹജർ(റ), ഇബ്‌നുഖാസിം (റ), അലിയ്യുശ്ശബ്റാമല്ലിസി(റ) ജർഹസി(റ) തുടങ്ങിയവരുടെ ഇബാറത്തുകളിൽ നിന്നു വ്യക്തമാകുന്നതിനും മനസ്സിലാകുന്നതിനുമെതിരെ ശൈഖാനിക്കും മുമ്പുള്ളവരുടെ കിതാബുകൾ എടുത്ത് ഹുക്‌മ് പറയുന്നത് മദ്ഹബിനോട് ചെയ്യുന്ന അക്രമമാണ്. അതുപോലെ തന്നയാണ് ഈ മഹത്തുക്കൾ പറഞ്ഞതിനെതിരായി മുസ്‌തഫദ്ദഹബി(റ), അബ്ദുർറഹ്‌മാൻ ശിർബീനീ (റ) എന്നിവരുടെ അഭിപ്രായത്തെ മദ്ഹബിൻ്റെ നിയമമാക്കി അവതരിപ്പിക്കുന്നതും. لا وجه لصحة الصلاة مع بقاء الفرض എന്ന ഇല്ലത്തിന്റെ ഉദ്ദേശ്യമെന്താണ്?! നമ്മുടെ മദ്ഹബിലെ പല നിയമങ്ങൾക്കും എതിരല്ലേയത്? ജമാഅത്തു നിസ്‌കാരത്തിൻ്റെ ഫർളു വീടുന്നതിന്റെ മുമ്പ് സ്ത്രീകളോ കുട്ടികളോ യാത്രക്കാരോ ജമാഅത്തായി നിസ്കരിച്ചാൽ അതു ഫാസിദും ഹറാമുമാണെന്ന് ആരെങ്കിലും പറയുമോ? ഫർളു വീടുന്നതിനു മുമ്പ് സ്വഹീഹാകുന്ന എത്രയെത്ര മസ്അലകളുണ്ട്. സ്വിഹ്ഹത്തില്ലാതെ ഫർളു വീടുന്നതിന് ന്യായമില്ല എന്നല്ലാതെ ഫർളു വീടാതെ സ്വിഹ്ഹത്തിന് ന്യായമില്ലെന്നു പറയുന്നത് മദ്ഹബിനെതിരാണ്.

       *ചുരുക്കത്തിൽ, കൃത്യവും വ്യക്തവുമായ അടിത്തറയും നിലപാടുകളും കൊണ്ട് ജ്വലിച്ചു നിൽക്കുന്ന ശാഫിഈ മദ്ഹബ് 'സ്ത്രീകളുടെ മയ്യിത്തു നിസ്ക്കാരം' സ്വഹീഹല്ലെന്നും ഹറാമാണെന്നുമുള്ള വാദത്തെ ശരിവയ്ക്കുന്നില്ലെന്നു മാത്രമല്ല, അതു സ്വഹീഹും സുന്നത്തുമാണെന്ന് വ്യക്തമായി തെളിയിക്കുന്നുമുണ്ട്.*

_(ഇമാം ശാഫിഈ പതിപ്പ്)_

🪀 അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്

To Join: +918281430730.

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )